Saturday 18 November 2017

ചാക്യാർക്കൂത്ത്

  കേരളത്തിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർക്കൂത്ത്.   കൂത്ത് പരമ്പരാഗതമായി ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. അതുകൊണ്ട് ചാക്യാന്മാരുടെ കൂത്ത് എന്ന അർത്ഥത്തിലാണ് ഈ പേർ നിലവിൽ വന്നത്. ഇത് ഒരു ഏകാംഗ കലാരൂപമാണ്.
ഗുരു മാണി മാധവചാക്യാർ ചാക്യാർക്കൂത്ത് അവതരിപ്പിക്കുന്നു
ഒന്നിൽ കൂടുതൽ ചാക്യാന്മാർ ചേർന്ന് സംസ്കൃതനാടകങ്ങൾ അവതരിപ്പിക്കുന്നതിനെ കൂടിയാട്ടം എന്നും വിളിക്കുന്നു.
ഭാസൻ തുടങ്ങിയ മഹാകവികളുടെ സംസ്കൃത നാടകങ്ങളെ ഉപജീവിച്ച് നാട്യശാസ്ത്രവിധിപ്രകാരം അഭിനയിക്കപ്പെടുന്ന കലാരൂപമാണ് ഇത്.
കേരളക്കരകൂടി ഉൾപ്പെടുന്ന പഴയ തമിഴകത്ത് നിലവിലുണ്ടായിരുന്ന കൂത്ത് എന്ന കലാരൂപം പരിണമിച്ചുണ്ടായതാണ് ചാക്ക്യാർകൂത്ത് എന്ന് പ്രൊ. ഇളംകുളം കുഞ്ഞൻപിള്ള നിരീക്ഷിക്കുന്നുണ്ട്.

എ.ഡി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചേരൻ ചെങ്കുട്ടുവൻ എന്ന രാ‍ജാവ് ഉത്തരദിഗ്വിജയം കഴി‍ഞ്ഞ് മടങ്ങിവന്നപ്പോൾ വടക്കൻ പറവൂരുകാരനായ ഒരു ചാക്യാർ (കൂത്തച്ചാക്കൈയൻ) ത്രിപുരദഹനം കഥയാടി അദ്ദേഹത്തെ രസിപ്പിച്ചുവെന്ന് ഇളംകോഅടികളുടെ ചിലപ്പതികാരത്തിൽ വർണിച്ചിട്ടുണ്ട്.   കുലശേഖരപ്പെരുമാളിന്റെ കാലത്താണ് ഏതാനും പരിഷ്കരണങ്ങൾക്കു ശേഷം കൂത്ത് ഇന്നത്തെ രൂപത്തിലായത്.

ചാക്ക്യാന്മാരും അവരുടെ കലാസപര്യകളും നൂറ്റാണ്ടുകൾക്കു മുമ്പ് വടക്കൻ കേരളത്തിലെ പെരിഞ്ചെല്ലൂർ പ്രദേശത്ത് മാത്രമാണ് ഉണ്ടായിരുന്നതെന്നും തുടർന്നുള്ള പതിനെട്ട് ചാക്ക്യാർ കുടുംബങ്ങൾ അവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതാണെന്നും പറയപ്പെടുന്നുണ്ട്

ഐതിഹ്യം

പ്രപഞ്ചകർത്താവായ ബ്രഹ്മാവ് ദേവന്മാർക്ക് രസിക്കുന്നതിനും സ്ത്രീശൂദ്രാദികളൂടെ ആസ്വാദനത്തിനുമായി നലുവേദങ്ങളിൽ നിന്നും ശബ്ദസ്വരരസാഭിനയങ്ങളെ സംഗ്രഹിച്ച് നിർമ്മിച്ചതാണ് നാട്യവേദമെന്നും അത് ഭരതമുനി ശിഷ്യന്മാർക്കും സ്വപുത്രന്മാർക്കും മറ്റും പറഞ്ഞുകൊടുക്കാനായി ചിട്ടവട്ടങ്ങളോട് കൂടി നടപ്പിൽ വരുത്തിയതാണ് നാട്യശാസ്ത്രം എന്നാണ് ഐതിഹ്യം. ആദ്യം വളരെ പ്രചാരത്തിൽ ഇരുന്നുവെങ്കിലും പിന്നീട് ക്ഷയോന്മുഖമായ ഈ ശാസ്ത്രം ശാക്യമുനിയാണ് സം‍രക്ഷിച്ചെടുത്തത്.

പേരിനു പിന്നിൽ

  • "കൂത്ത്" എന്ന പദത്തിന്റെ അർത്ഥം നൃത്തം എന്നാണ്.ക്രീഡ എന്ന അർഥം വരുന്ന കുർദ എന്ന സംസ്കൃത ധതുവിൽ നിന്നുണ്ടായ കുർദ ശബ്ദത്തിന്റെ തദ്ഭവ രൂപമാണ് കൂത്ത്.
  • ചാക്യാർ വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്നതിനാൽ ഇത് ചാക്യാർക്കൂത്ത് ആയി. ശാക്യമുനിയുടെ വംശത്തിൽ പെട്ടവരാണ്‌ ചാക്യാർ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.
  • ചാക്യാർ എന്നതിന്‌ ബുദ്ധമതക്കാർ എന്നാണ്‌ ശബ്ദതാരാവലി അർത്ഥം നൽകിയിരിക്കുന്നത് ഇത് പാലി ഭാഷയിൽ നിന്നുത്ഭവിച്ചതാണ്‌. പാലിയിൽ സാകിയ എന്നാൽ ബുദ്ധൻ ജനിച്ച ക്ഷത്രിയവംശം എന്നാണ്‌. അവരുടെ പിന്തുടർച്ചക്കാരാണ്‌ ചാക്യാന്മാർ എന്ന് അറിയപ്പെടുന്നത്. ബൌദ്ധന്മാർ മതപ്രചരണത്തിനൊരുപകരണമായി നാട്യകലയെ വളർത്തിക്കൊണ്ടുവന്നു. അവരാണ് കൂത്ത് എന്ന കലാരൂപത്തെ കേരളത്തിന് പരിചയപ്പെടുത്തിയത്.
  • കേരളത്തിലെ ബ്രാഹ്മണാധിപത്യകാലത്ത് നമ്പൂതിരിമാർ സ്വന്തം ജാതിയിൽ നിന്ന് ഭ്രഷ്ട് കല്പിച്ച് പുറന്തള്ളിയിരുന്നവർ ചാക്യാങ്മാരായി അറിയപ്പെട്ടിരുന്നു.  നമ്പൂതിരികുടുംബങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാർമാർ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വർദ്ധിച്ചിരിക്കാം 
  • കുലീനരും വാഗ്വിലാസത്താൽ അനുഗൃഹീതരുമാകയാൽ അവർ ശ്ലാഘ്യരാണെന്നും, ‘ശ്ലാഘ്യർ‘ എന്ന പദമാൺ ‘ചാക്യാർ‘ ആയതെന്നും പറയപ്പെടുന്നു.
  • നൃത്തനാട്യങ്ങൾ നടത്തുന്ന ആൾ എന്ന അർത്ഥത്തിൽ പ്രയോഗത്തിലിരുന്ന “ചാക്കയ്യൻ“ എന്ന പദമാൺ ചാക്യാർ ആയത് എന്ന ഒരു വാദഗതിയുമുണ്ട്. നാട്യാചാര്യന്മാരെ കൂത്തച്ചാക്കയ്യൻ എന്നും വിളിക്കാറുണ്ട്.

വേഷം

വിദൂഷകന്റെ വേഷമാണ് കൂത്തിൽ ചാക്യാർക്കുള്ളത്.
മുഖത്തും നെഞ്ചിലും കൈമുട്ടിനു മേലെയും അരിമാവുകൊണ്ട് അണിയും. കണ്ണിൽ വീതിയിൽ കണ്ണെഴുതി വാലിടും. നെറ്റി, മൂക്ക്, കവിളുകൾ, താടി, നെഞ്ച്, കൈകൾ എന്നിങ്ങനെ പതിനാലു ഭാഗങ്ങളിൽ ചുവന്ന പൊട്ടുണ്ട്. മീശയ്ക്ക് മേൽക്കൊമ്പും കീഴ്ക്കൊമ്പുമുണ്ട്.ചെവിപ്പൂക്കളും കുടുമയും വാസിയും പീലിപ്പട്ടവുമുണ്ടാകും. കൈകളിൽ കടകം, മാരിടത്തിൽ പൂണൂൽ എന്നിവയുണ്ടാകും. ഒരു ചെവിയിൽ തെച്ചിമാലയും മറ്റേതിൽ വെറ്റിലചുരുളും വയ്ക്കും. മാറ്റുമടക്കി പിന്നിൽ കനപ്പിച്ച് പൈതകം വച്ചുടുത്ത് കടിസൂത്രം കെട്ടും.

രംഗസംവിധാനം

 

സ്റ്റേജിനു മുൻപിൽ വലിയ വിളക്കുണ്ടാകും. അതിന് അഭിമുഖമായാണ് കൂത്തു പറയുന്നത്. ഇരിക്കാൻ ഒരു പീഠമുണ്ടാകും. സ്റ്റേജിനു പിന്നിൽ മിഴാവിപക്ക ത്തിന്മേലുരുന്ന് നമ്പ്യാർ മിഴാവുകൊട്ടൂം വലതുവശത്ത് നിലത്ത് വിരിച്ച തുണിയിലിരുന്ന് നങ്ങ്യാർ കുഴിത്താളം കൊട്ടും

അവതരണം

ഈ കലാരൂപത്തിൽ നൃത്തത്തിന്റെ അംശം വളരെ കുറവാണ്. വേഷവിതാനവും മുഖഭാവങ്ങളും മറ്റു ശരീരഭാഷകളും ആണ് ചാക്യാർക്കൂത്തിലെ ആശയസംവേദനത്തിൽ വലിയ പങ്കുവഹിക്കുന്നത്.
ഇരിങ്ങാലക്കുടയിലെ കൂത്തമ്പലം
പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കാറ്. കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം സംസ്കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി‍ വിശദീകരിക്കുന്നു. തുടർന്നുള്ള അവതരണം പല സമീപകാലസംഭവങ്ങളെയും സാമൂഹികചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെ കളിയാക്കിയും ചാക്യാർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാം. ഈ കളിയാക്കലുകൾക്കെതിരെ സദസ്സിൽനിന്ന് യാതൊരുവിധ പ്രതിഷേധങ്ങളും ഉണ്ടായിക്കൂടാ എന്ന അലിഖിതനിയമവും നിലവിലുണ്ടായിരുന്നു. ഇങ്ങനെ കളിയാക്കുന്നതിനിടെ അധികാരസ്ഥാനങ്ങളെയും ചാക്യാന്മാർ വിമർശിക്കുക പതിവായിരുന്നു. അതേത്തുടർന്ന് രാജകോപം കാരണം പിൽക്കാലത്ത് പ്രവാസികളായിമാറേണ്ടിവന്ന ചാക്യാന്മാരും ചരിത്രത്തിലുണ്ട്.

ചാക്യാർക്കൂത്തിൽ രണ്ട് വാദ്യോപകരണങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - മിഴാവും ഇലത്താളവും.

പീഠികയുടെ ഭാഗമായി ചാക്യാർ ചെയ്യുന്ന നടനം
  അവതരണം തുടങ്ങുന്നതിന്റെ മുന്നോടിയായി മിഴാവുമെച്ചപ്പെടുത്തുന്നു. പിന്നെ നടൻ വിളക്കിനു നേരെ നിന്ന് ചാരി എന്ന നൃത്തം ചെയ്യുന്നു. പിന്നീട് വിദൂഷക സ്തോഭം നടിക്കലാണ്. പിന്നീട് ഇഷ്ടദേവ പ്രാർത്ഥനയും പീഠികയുമാണ്. പീഠിക പറഞ്ഞുകഴിഞ്ഞാൽ പിന്നെ സദസ്യർക്ക് ആശിസ്സ് പ്രാർത്ഥിക്കും. അന്നത്തെ കഥയെ ആശ്രയിച്ചാണ് ആശീർവാദത്തിൽ രക്ഷാപുരുഷനെ നിശ്ചയിക്കുന്നത്.
ഉപക്രമം കഴിഞ്ഞാൽ സംക്ഷേപത്തിൽ കഥാസന്ദർഭം വ്യക്തമാക്കും. സംക്ഷേപം പറഞ്ഞ് ശ്ലോകത്തിനോട് ബന്ധം വരുത്തി ശ്ലോകം ചൊല്ലി ആകാംക്ഷാക്രമത്തിൽ പദങ്ങൾ അവതരിപ്പിച്ച് സവിസ്തരം വ്യാഖ്യാനിക്കുന്നു.
മിഴാവുമെച്ചപ്പെടുത്തുന്നതു മുതൽ സംക്ഷേപം കഴിയുന്നതുവരെയുള്ളത് പൂർവ രംഗമാണ്.അതു കഴിഞ്ഞാൽ പ്രബന്ധങ്ങളിലെ ഗദ്യങ്ങളും പദ്യങ്ങളും അവതരിപ്പിച്ച് വ്യാഖ്യാനിക്കുന്നു. ഇതാണ് കൂത്തിലെ പ്രധാനഭാഗം

ചരിത്രം

2000 വർഷത്തിലേറേ പാരമ്പര്യമുള്ളൊരു കലാരൂപമാണ്‌ ചാക്യാർക്കൂത്ത് ബൗദ്ധരാണ് ഈ നാട്യകലയെ ഇന്നു കാണുന്ന അവസ്ഥയിലേക്ക് വളർത്തിക്കൊണ്ടുവന്നത്. ബൌദ്ധന്മാർ നാട്യകലയെ അവരുടെ മതപ്രചരണത്തിനായി ഉപയോഗിച്ചിരുന്ന വിവരം അക്കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചീന യാത്രികനായ ഫാഹിയാൻ മഥുരയെപ്പറ്റി വിവരിക്കുമ്പോൾ വർഷക്കാലത്ത് ബുദ്ധവിഹാരങ്ങളിൽ വസ്സാ ആഘോഷിക്കുന്നതിനിടയിൽ സാരീപുത്തന്റേയും മൌദ്ഗല്ല്യായനന്റേയും മറ്റും മതപരിവർത്തനകഥകൾ നടന്മാരെ വരുത്തി അഭിനയിപ്പിക്കറുണ്ട് എന്ന് പരാമർശിച്ചു കാണുന്നു. പ്രാചീനതമിഴ് ഗ്രന്ഥമായ ചിലപ്പതികാരത്തിൽ പറയുന്ന പറയൂർ കൂത്തച്ചാക്യാർ ഒരു ബുദ്ധസന്യാസിയാണ്  ക്രി.വ. ഒൻപതാം നൂറ്റാണ്ടിലെ കാശ്മീരത്തിൽ വച്ചു ദാമോദര ഗുപ്തനെഴുതിയ കുട്ടനീമതം എന്ന കാവ്യത്തിൽ ഹർഷവർദ്ധനൻ എന്ന രാജാവിന്റെ രത്നാവലീനാടിക യിലെ പ്രസ്താവനയും ഒന്നാമങ്കവും വാരാണസിയിൽ നിന്നു വന്ന ഒരു സംഘം നടീസംഘക്കാർ വിസ്തരിച്ചാടിയതിനെ പറ്റി വിശദമായി വർണ്ണിച്ചിരിക്കുന്നു. കേരളത്തിലെ കൂടിയാട്ടത്തിൽ വിസ്തരിച്ചാടുന്ന സമ്പ്രദായം അതിലുമുണ്ട്. 

ചാക്യാർക്കൂത്ത് കേരളത്തിൽ ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിരുന്ന കാലത്ത് ബുദ്ധമതവിശ്വാസികളായ മുനിമാർ അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ്.   എന്നാൽ കാലക്രമത്തിൽ ബ്രാഹ്മണമേധാവികളാൽ തുരത്തപ്പെട്ടതോ മതപരിവർത്തനം നടത്തപ്പെട്ടതോ ആയ മുനിമാരെ ശാക്യ എന്ന വംശത്തിൽ (ബുദ്ധന്റെ വംശം) പെടുത്തി. പ്രതിലോമബന്ധത്തിൽ പെട്ട ഇവരെ ബ്രാഹ്മണരിൽ നിന്നും ഒരു പടി താഴെയുള്ള സ്ഥാനം നൽകി അലങ്കരിച്ചു. ആദ്യകാലങ്ങളിൽ ബുദ്ധന്റെ ഗാഥകൾ പാടിയിരുന്ന ഇവർ പിന്നീട് പുരാണങ്ങൾ പാടാനായി വിധിക്കപ്പെട്ടു.   ഇത് കൂടാതെ നമ്പൂതിരി കുടുംബങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാർമാർ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഖ്യ വർദ്ധിച്ചിരിക്കാം ചാക്യാർ കൂത്ത് ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ .

ശാക്യമുനിയാണ് കൂത്തിനെ ആദ്യം പരിഷകരിച്ചത്. അദ്ദേഹം പുരാണ കഥാപ്രസംഗത്തിന്റെ സുഹൃത്സമ്മിതത മാറ്റി കാന്താസമ്മിതത സ്വീകരിക്കുകയും, അഭിനയത്തിനും കഥാകഥനത്തിനും കാവ്യഗ്രന്ഥങ്ങൾ ഉപയോഗിക്കുകയും രണ്ടിനും കൂത്ത് നൃത്യമെന്നെ ഒരേ സംജ്ഞ ഉപയോഗിക്കുകയും, കൂത്ത് മൊത്തത്തിൽ ലളിതമാക്കി ജനങ്ങൾക്ക് എളുപ്പം മനസ്സിലാവുന്ന രീതിയിലുമാക്കുകയും ചെയ്തു. ഈ പരിഷ്കരങ്ങളുടെ വെളിച്ചത്തിലാണ് അന്നു മുതൽ കൂത്ത് നൃത്യം “ശാക്യര് കൂത്ത്“ എന്നും അഭിനേതാക്കളേ “ശാക്യര്“ എന്നും വിളിച്ചു തുടങ്ങിയത്. കഥാഭിനയത്തിന് ‘പ്രബന്ധക്കൂത്ത്’ എന്നും നാടകാഭിനയത്തിണ് കൂടിയാട്ടക്കൂത്ത് എന്നും വിളിച്ചു തുടങ്ങി. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കാൾ ബുദ്ധസന്യാസിമാർ കൂടുതൽ ഉണ്ടായിരുന്നതിനാലോ മറ്റോ കേരളം ഈ നാട്യകലകളുടെ കേന്ദ്രമായി ഭവിച്ചു.

പിന്നീട് ക്രി.വ. 978 മുതൽ 1036 വരെ കേരളം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാൾ അദ്ദേഹത്തിന്റെ സുഹൃത്തും ഫലിതകവിയുമായ തോലന്റെ സഹായത്തോടെ ഈ കലാരൂപത്തെ വീണ്ടും പരിഷ്കരിക്കുകയുണ്ടായി. അതാണ് ഇന്നു കാണുന്ന കൂത്തും കൂടിയാട്ടവും.
പ്രശസ്ത ചാക്യാർക്കൂത്ത്-കൂടിയാട്ടം കലാകാരനായ യശശ്ശരീരനായ ഗുരു നാട്യാചാര്യ പൈങ്കുളം രാമചാക്യാർ ആണ് ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതിൽക്കെട്ടുകൾക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തോടനുബന്ധിച്ച് പ്രശസ്തമായ ഒരു കൂത്തമ്പലം ഉണ്ട്. ഇവിടെ എല്ലാവർഷവും കൂത്തുകൾ നടന്നുവരുന്നു.

മാണി മാധവചാക്യാരുടെ ഗുരുവായ ദർശനകലാനിധി രാമവർമ്മ പരീക്ഷത്ത് തമ്പുരാൻ പ്രഹ്ലാദചരിതം എന്ന ഒരു പുതിയ സംസ്കൃത ചമ്പു പ്രബന്ധം എഴുതി പല തലമുതിർന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തിൽ അവതരിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവചാക്യാരോട് തമ്പുരാൻ ഇത് അവതരിപ്പിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയിൽ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതൻ‌മാർ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവചാക്യാരുടെ പ്രാഗൽഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂർണരൂപത്തിൽ അവതരിപ്പിച്ചു.


ഈ പേജ് ഡൌണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

No comments:

Post a Comment