Thursday 20 April 2017

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.  പത്താം ശമ്പളപരിഷ്കരണ കമീഷന്‍റെ ശുപാര്‍ശയനുസരിച്ചാണ് ഈ തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ്  തുടരും. 

ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍ നിന്ന് ഈടാക്കും.  പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി അടയ്ക്കുന്നതുമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത ചികിത്സാ വായ്പയും നിര്‍ത്തലാക്കും. 

മെഡിക്കല്‍ റീഇംപേഴ്സ്മെന്‍റ് (70 കോടി രൂപ), പെന്‍ഷന്‍കാര്‍ക്കുള്ള മെഡിക്കല്‍ അലവന്‍സ് (150 കോടി രൂപ), പലിശരഹിത ചികിത്സാ വായ്പ (10 കോടി) എന്നിവയ്ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷം 230 കോടി രൂപ ചെലവാക്കുന്നുണ്ട്.  ആരോഗ്യ ഇന്‍ഷൂറന്‍സ് നടപ്പാക്കുമ്പോള്‍ ഈ ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.   പദ്ധതി നടപ്പാക്കുന്നതിന് ഐആര്‍ഡിഎ അംഗീകാരമുള്ള ഇന്‍ഷൂറന്‍സ് കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിയ്ക്കുമ്പോള്‍ നാല് പൊതുമേഖലാ കമ്പനികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ തീരുമാനിച്ചു.

പദ്ധതി നടപ്പായാല്‍ അംഗീകൃത ആശുപത്രികളില്‍ നിന്ന് പണമടയ്ക്കാതെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ലഭ്യമാകും.  ചികിത്സാചെലവ് സര്‍ക്കാര്‍ മുഖേന ഇന്‍ഷൂറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്‍കും. ഔട്ട് പേഷ്യന്‍റ് ചികിത്സക്കും ഇന്‍ഷൂറന്‍സ് ആനുകൂല്യം ലഭിക്കും. നിലവിലുള്ള രോഗങ്ങളും ഇന്‍ഷൂറന്‍സിന്‍റെ പരിധിയില്‍ വരുന്ന വിധത്തിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്

No comments:

Post a Comment