Tuesday 13 June 2017

എ.ഇ.ഒ. മുതല്‍ ഡി.പി.ഐ. തലംവരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും.

തിരുവനന്തപുരം: എ.ഇ.ഒ. മുതല്‍ ഡി.പി.ഐ. തലംവരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എ.ഇ.ഒ, ഡി.ഇ.ഒ, ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള എല്ലാ ഉദ്യോഗസ്ഥന്‍മാര്‍ക്കും നിര്‍ദേശം നല്‍കി. മുന്നറിയിപ്പ് നല്‍കാതെയായിരിക്കും സന്ദര്‍ശനം. സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തുന്ന ഉദ്യോഗസ്ഥര്‍ പാചകപ്പുര, കലവറ, ഡൈനിങ് ഹാള്‍, ജലസംഭരണി, മാലിന്യനിര്‍മാര്‍ജന സംവിധാനം, പരിസരം, പാചകത്തൊഴിലാളികളുടെ ശുചിത്വം എന്നിവ പരിശോധിക്കും. ജില്ലയില്‍ ഓരോമാസവും നടത്തുന്ന പരിശോധനകളുടെ റിപ്പോര്‍ട്ട് ക്രോഡീകരിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ അടുത്തമാസം പത്താംതീയതിക്കുമുമ്പ് ഡി.പി.ഐ.ക്ക് നല്‍കണം. നിലവില്‍ ന്യൂണ്‍ മീല്‍ ഓഫീസര്‍, ന്യൂണ്‍ ഫീഡിങ് സൂപ്പര്‍വൈസര്‍ എന്നിവര്‍ നടത്തിവരുന്ന പരിശോധനയ്ക്ക് പുറമേയാണിത്. സ്‌കൂളുകളില്‍ ഓരോ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം അതത് ദിവസം ഉച്ചയ്ക്ക് രണ്ടുമണിക്കുമുമ്പായി ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ ചേര്‍ക്കണം. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് വിറകിന് പകരം പാചകവാതകം ഉപയോഗിക്കണം. ഗ്യാസ് കണക്ഷനും, ഗ്യാസ് അടുപ്പുകള്‍ക്കുമായി ഓരോ സ്‌കൂളിനും വിദ്യാഭ്യാസ വകുപ്പ് 5000 രൂപവീതം അനുവദിച്ചു. ഉച്ചഭക്ഷണപരിപാടിയുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പുവരുത്താന്‍ മേഖലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രണ്ട് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചു. ഓരോ സ്‌കൂളിലേയും പാചകംചെയ്ത ഭക്ഷണത്തിന്റെ സാമ്പിള്‍ അംഗീകൃത ലാബുകളില്‍ പരിശോധിച്ച് ഗുണമേന്മയും ശുചിത്വവും ഉറപ്പുവരുത്താന്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി

No comments:

Post a Comment