നവകേരള സൃഷ്ടിക്കായി
നവോത്ഥാന നായകന്‍മാരെകുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ശ്രീ നാരായണ ഗുരു ജീവിതചരിത്രം(1855–1928)
ആദ്യകാലത്തു നാണു ആശാന്‍(നാരായണന്‍ ആശാന്‍ എന്നതിന്‍റെ ഹ്രസ്വരൂപം) എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു ആഗസ്റ്റ് മാസംതആണ് ഭൂജാതനായത്. അദ്ദേഹത്തിന്‍റെ പിതാവ് 'മാടന്‍ ആശാന്‍' ആയിരുന്നു. തന്‍റെ വീട്ടില്‍ സമ്മേളിക്കുന്ന ഗ്രാമവാസികള്‍ക്ക് പുരാണങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അര്‍ത്ഥംവിശദീകരിച്ചുകൊടുക്കുകയും പതിവായിരുന്നതിനാലാണ് 'ആശാന്‍' എന്നദ്ദേഹത്തെ വിളിച്ചുവന്നത്. തിരുവനന്തപുരത്തുനിന്ന് ൧൦ നാഴിക വടക്കുമാറിയുള്ള ചെമ്പഴന്തി ഗ്രാമത്തിലായിരുന്നു മാടനാശാന്‍റെ ഭവനം. പില്ക്കാലത്തു പ്രഖ്യാതനായിത്തീര്‍ന്ന നാരായണ ഗുരുവിന്‍റെ എളിയ പരിതഃസ്ഥിതിയിലുള്ള ജന്മത്തിനു സാക്ഷ്യം വഹിക്കുന്ന ഗൃഹം ഇന്നും പരിരക്ഷിക്കപ്പെട്ടുപോരുന്നുണ്‍ട്. മാതാവായ കുട്ടിയമ്മ ശാന്തപ്രകൃതയും, ഈശ്വരഭക്തയും, എന്തും എളുപ്പത്തില്‍ മനസില്‍ തട്ടുന്ന മട്ടുകാരിയും ആയിരുന്നു. നാണുവിനു ൨൦ വയസു തികയുന്നതിനുമുന്‍പു ആ സാദ്ധ്വി പരലോകം പ്രാപിച്ചു. വ്യാസമഹര്‍ഷിക്കു ജന്മം നല്‍കിയ ദാശപുത്രി സത്യവതിയെപ്പോലെ, പാരമ്പര്യത്തെക്കുറിച്ചൊ,സമ്പല്‍പ്രൌഢിയിക്കുറിച്ചൊ ഒന്നും അവകാശപ്പെടാന്‍ അവര്‍ക്കും ഉണ്‍ടായിരുന്നില്ല. അവരുടെ നന്‍മകള്‍ സഹജങ്ങളായിരുന്നു
പ്രായപൂര്‍ത്തിയെത്തിയതിനുശേഷം,പിതാവുനടത്തിവന്ന പുരാണ വ്യാഖ്യാനവും പാരായണവും നാണു ഏറ്റെടുത്തു. അപ്പൊഴേക്കും മലയാളവും, കുറച്ചൊക്കെ തമിഴും, പഠിക്കാന്‍ കഴിയുന്നേടത്തോളം കാവ്യം,നാടകം, വ്യാകരണം,അലങ്കാരം എന്നിങ്ങനെയുള്ള സംസ്കൃതപാഠങ്ങളും നാണു നേടിക്കഴിഞ്ഞിരുന്നു. അച്ഛനും മകനും, അങ്ങനെ,അന്നത്തെ പരിതഃസ്ഥിതി അനുവദിക്കുന്നിടത്തോളം പാണ്ഡിത്യമുള്ളവരായിരുന്നു. കുടുംബത്തിന്‍റെ ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും, 'ആശാന്‍' എന്ന സ്ഥാനം പാരമ്പര്യവഴിക്ക് തൊഴിലിനെ ആസ്പദിച്ചുതന്നെ വന്നുചേര്‍ന്നതാണ്. ആ നിലയ്ക്കു നാരായണന്‍റെ പശ്ചാത്തലം ഒരിടത്തരം കാര്‍ഷികകുടുംബത്തിന്‍റേതാണ് എന്നു പറയാം. ജ്യോതിഷം, ആയുര്‍വേദം തുടങ്ങിയ ശാസ്ത്രങ്ങളിലുള്ള അഭിരുചിയും സാംസ്കാരിക പാരമ്പര്യമായി സിദ്ധിച്ചിരുന്നു. നാണുവിന്‍റെ ഒരമ്മാവന്‍ ആയുര്‍വേദചികിത്സ തൊഴിലായിതന്നെ സ്വീകരിച്ചിരുന്നു. സങ്കുചിതവര്‍ഗ്ഗങ്ങളും ജാതികളും കൊണ്‍ടു വൈവിധ്യമാര്‍ന്ന ഇന്ന്നത്തെ കേരളത്തിന്‍റെ പ്രാഗ് കാലമെന്ന നിലയില്‍, നൂറുകണക്കിനു ജാതികളും ഉപജാതികളും നിറഞ്ഞ ആ സാമൂഹ്യചിത്രത്തെ ശരിക്കും മന്സ്സിലാക്കിയില്ലാത്തവരെ സംബന്ധിച്ചിടത്തോളം, നരായണ ഗുരുവിനെ, ഇപ്പോള്‍ പലരും ചെയ്യാറുള്ളതുപോലെ, പിന്നോക്കജാതിയില്‍പ്പെട്ട ഒരു 'ഈഴവന്‍' എന്നു വകതിരിച്ചു കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്കിട നല്‍കുന്നതാവും. ഒരു കടങ്കഥപോലെ വൈവിദ്ധ്യം നിറഞ്ഞ കേരളത്തിന്‍റെ ശരിയായ ഒരു സാമൂഹ്യചരിത്രം സത്യസന്ധമായി എഴുതി ഉണ്‍ടാക്കുന്നതുവരെ വൈദേശികരായ കൊളോണിയല്‍ ഭരണക്കാരുടെയും കൃസ്ത്യന്‍ മിഷനറിമാരുടെയും സൌകര്യത്തിനായി ഓരോ പട്ടികയില്‍ ചേര്‍ത്തു വിളിച്ചുപോന്നിരുന്ന ജാതിപ്പേരുകള്‍ എന്നതില്‍ കവിഞ്ഞ് ഈ ജാതിനാമങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല.
ബാല്യകാലത്ത് തടികുറഞ്ഞ്,കായികാഭ്യാസങ്ങള്‍ക്കു യുക്തമായ ശരീരപ്രകൃതിയായിരുന്നുവത്രെ നാണുവിനുണ്‍ടായിരുന്നത്. ഉന്നാം പിഴക്കാത്ത ആ ബാലന്‍,വീട്ടിനടുത്തുള്ള ഒരു കൂറ്റന്‍ മാവില്‍നിന്ന് മാങ്ങകള്‍ എളുപ്പത്തില്‍ എറിഞ്ഞുവീഴ്ത്തുമായിരുന്നു. വിദ്യാഭ്യാസകാലത്ത് തെറ്റില്ലാത്ത കൈയ്യക്ഷരവും,ഋജുവും പരിശുദ്ധവുമായ സ്വഭാവരീതികളുമാണു നാണുവിനുണ്‍ടായിരുന്നത്. അക്കാലത്തുപോലും ജാതിനിയമങ്ങളെ വിസ്മരിച്ചോ,കരുതിക്കൂട്ടി അതിലംഘിച്ചോ ഗ്രാമത്തിലെ എല്ലാ കുട്ടികളുമായും ആ ബാലന്‍ ഇടപഴകിയിരുന്നു എന്നു ജീവചരിത്രകാരന്‍മാര്‍ എടുത്തുപറയുന്നുണ്‍ട്. പാഠങ്ങള്‍ നാണുവിന് ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. ഒരിക്കലും ശിക്ഷിക്കേണ്‍ടതില്ല, അങ്ങനെയൊരു ശിഷ്യനെയാണ് അദ്ധ്യാപകന്‍മാര്‍ അവനില്‍ കണ്‍ടത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അന്വേഷണബുദ്ധിയാകട്ടെ എപ്പോഴും എല്ലറ്റിനെയും നിശിതമായി ചോദ്യം ചെയ്യുന്നതും, ഒരു ശാസ്ത്രജ്ഞന്‍റേതുപോലെ കാര്യകാരണങ്ങളെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുവാന്‍ നിര്‍ബന്ധം പിടിക്കുന്നതുമായിരുന്നു. ഔഷധികളുടെ ഗുണവീര്യങ്ങള്‍ പലപ്പോഴും പരിശോധിച്ചു നോക്കിയിട്ടുള്ളത് സ്വശരീരത്തില്‍ത്തന്നെ അവയെ പ്രയൊഗിച്ചുനോക്കിയിട്ടായിരുന്നുവെന്ന് കേട്ടിട്ടുണ്‍ട്.
ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നാണുവിന് സ്വന്തം പ്രവൃത്തിയും, സ്വന്തം ഗ്രാമത്തില്‍ ലഭ്യമായ വിദ്യാഭ്യാസവും അപര്യാപ്തമായി തോന്നി.
ഒരിക്കല്‍ ആരോടും പറയാതെ അദ്ദേഹം വീടുവിട്ട് ഇരുപതു നാഴിക വടക്കുള്ള ഒരു ഗ്രാമത്തിലേക്കു പോയി. വീട്ടിലെ വിശ്വസ്ഥനായ ഒരു വേലക്കാരനുവേണ്‍ടി ഏതാനും സമ്മാനങ്ങള്‍ അവനു ലഭിക്കത്തക്കവണ്ണം വച്ചിട്ടുണ്‍ടായിരിന്നത്രെ. തിരഞ്ഞുചെന്ന അമ്മാവന്‍ കണ്‍ടത് ചിറയിന്കീഴ് ഗ്രാമത്തില്‍ ഉപരിപഠനം നടത്തുന്നതായിട്ടാണ്. അവിടെനിന്നും അമ്മാവനൊതൊപ്പം മടങ്ങിവന്നെങ്കിലും, വീണ്ടും സംസ്കൃതം പഠിക്കണമെന്നുള്ള നിര്‍ബന്ധത്തോടുകൂടി കായംകുളത്തിനടുത്തുള്ള പുതുപ്പള്ളി എന്ന സ്ഥലത്തു പോകുകയുണ്‍ടായി. അവിടെ വാരണപ്പള്ളി എന്ന പുരാതന കുടുംബത്തില്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചു ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന പതിവുണ്‍ടായിരുന്നു. അക്കാലത്ത് അവിടെ ശിക്ഷണം നല്‍കി വന്നിരുന്നത് ഒരു സുപ്രസിദ്ധ പണ്ഡിതനായിരുന്ന കുമ്മമ്പിള്ളി രാമന്‍പിള്ള ആശാനായിരുന്നു. ഒരു ഏകാദ്ധ്യാപക സ്ഥാപനമായ ഈ പാഠശാലയില്‍ രണ്‍ടുമൂന്നു ഡസന്‍ വിദ്യാര്‍ത്ഥികള്‍ക്കു അടുത്തു മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉയര്‍ന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കപ്പെട്ടുവന്നു. പുരാതനേന്ത്യയിലെ വനാന്തര ഗുരുകുലങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അത്. ഭരണകൂടത്തിന്‍റെയോ സര്‍വ്വകലാശാലയുടെയോ സഹായമൊന്നുമില്ലാത്ത അത്തരം സ്ഥാപനങ്ങളാണ് ഇന്ത്യന്‍ സംസ്കാരപാരമ്പര്യത്തിന്‍റെ നട്ടെല്ലായിരുന്നിട്ടുള്ളത്. ഗുരു കോലായിലുള്ള തന്‍റെ പീഠത്തില്‍ ഇരുന്നുകൊണ്‍ട് പറഞ്ഞുകൊടുക്കുന്നത് അടുത്തിരുന്നു ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാനുള്ള പാകത്തില്‍ കെട്ടിയിരുന്ന ഒരോലക്കുടിലില്‍ ഇരുന്നു ശിഷ്യന്‍മാര്‍പാഠം കേള്‍ക്കുകയാണു പതിവ്. തലമുറകളെ കവച്ചുവച്ചുപോന്നിട്ടുള്ള ജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മുറിയാത്ത പ്രവാഹത്തെ നിലനിര്‍ത്തിപോന്നഇരുന്നത് ഇപ്രകാരമുള്ള ഗുരുക്കന്‍മാരുടെയും ശിഷ്യന്‍മാരുടെയുമിടയില്‍ ഉണ്‍ടായിരുന്ന സുദൃഢമായ പാരസ്പര്യമായിരുന്നു
ഈ വിദ്യാലയത്തിലെ ജീവിതം നാണുവിനൊഴിച്ചു മററാര്‍ക്കുംതന്നെ പ്രശാന്തമോ, അന്തര്‍മുഖത്വപ്രേരകമോ ആയിരുന്നില്ല. അന്നത്തെ സതീര്‍ത്ഥ്യരില്‍ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യനും വെളുത്തേരി കേശവനാശാനും പിന്നീട് അവരുടെ സ്വന്തം രംഗങ്ങളില്‍ പ്രശസ്തരായി. അതുപോലെ പില്ക്കാത്ത് ഗുരുവിനോട് ഏറ്റവും ബന്ധപ്പെട്ട ഒരു മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമികളെന്നു പിന്നീടു പ്രസിദ്ധനായിത്തീര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി. ഈ പേര് പഴയ തിരുവിതാംകൂറിലെ സംസ്കാരത്തേയും ഭാഷയേയുമ് വളരെ സ്വാധീനം ചെയ്തിരുന്ന തമിഴില്‍നിന്ന് ഉണ്‍ടായിട്ടുള്ളതായിരിക്കണം. ശിക്ഷണത്തിനു സഹായകമാകുന്ന ചട്ടമനുസരിച്ച് ഗുരുകുലത്തിലെ അച്ചടക്കം പാലിച്ചുപോന്നിരുന്ന ആളിനെയാണു ചട്ടമ്പി എന്നു വിളിച്ചു വന്നിരുന്നത്.തമിഴില്‍ 'ചട്ടം' എന്നു പറഞ്ഞാല്‍ നിയമം എന്നും, 'പിള്ള'എന്നു പറഞ്ഞാല്‍ അധികാരിയെന്നുമാണ് അര്‍ത്ഥം. നാണു അസാധാരണമായ ഉള്‍വലിവോടുകൂതി ജിവിച്ചിരുന്ന അത്യന്തം സരളസ്വഭാവമുള്ള ഒരു ശാന്തനായിരുന്നു. ആ ജീവിതത്തിന്‍റെ അടിയൊഴുക്കു ഭക്തിനിര്‍ഭരമായിരുന്നു. എന്നാല്‍ തന്‍റെ സതീര്‍ത്ഥ്യരാകട്ടെ ഒന്നിനെയും സാരമാകുന്ന പ്രകൃതമുള്ളവരായിരുന്നില്ല. കടലില്‍സഞ്ചരിക്കുന്നവരുടെ ഒരു സാഹസിക മനോഭാവം അവരില്‍ തെളിഞ്ഞു കാണാമായിരുന്നു. വര്‍ഗ്ഗപരമായി നോക്കുന്നതായാല്‍ ഇവര്‍ക്കു ദക്ഷിണസാഗരദ്വീപുകളിലെ ജനങ്ങളുമായി വേഴ്ചയുണ്ടായിരുന്നു എന്നു പറയാം. അവരുടെ പ്രകൃതവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത നാണുവിനെ അവര്‍ അതുകൊണ്‍ട് എപ്പോഴും പരിഹാസത്തിന് പാത്രമാക്കിയെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടുവാനില്ല. ഈ യുവാക്കന്‍മാരായ സതീര്‍ത്ഥ്യരുടെ ചാപല്യം അതിരു കടന്നു പോകാതെ നോക്കുവാന്‍ അക്കുടുംബത്തിലെ പ്രധാനിയായ കാരണവര്‍ ശ്രദ്ധവച്ചിരുന്നു. നാണു അധികസമയവും ഗ്രന്ഥപാരായണത്തില്൬ത്തന്നെ മുഴുകിയിരിക്കും.
തനിക്കു വേഴ്ചയുണ്‍ടായിരുന്നത് വളരെ കുറച്ചുപേരോടുമാത്രം. അതു പലപ്പോഴും എല്ലാവരാലും വിഗണിക്കപ്പെട്ടിരുന്ന ഭൃത്യനോടോ പശുപാലകനോടോ ആയിരിക്കുകയും ചെയ്യും. ബാലിശങ്ങളും ഉപരിപ്ലവങ്ങളുമായ കാര്യങ്ങളെ വിട്ട്, അഗാധ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്ന സാത്വികരുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ സഹവാസം. ഒരിക്കല്‍ അദ്ദേഹം വാരണപ്പള്ളിയിലെ ഒരു ലതാനികുഞ്ജത്തില്‍ ധ്യാനലീനനായിരിക്കുമ്പോള്‍ സമാധിസ്ഥനായിത്തീരുകയും, വളരെ നേരത്തേക്കു ബാഹ്യപ്രജ്ഞ മറഞ്ഞുപോവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പിന്നീടു ചിരസ്ഥായിയായിത്തീര്‍ന്ന ഗൂഢാവബോധത്തിന്‍റെ പ്രാരംഭദശയായി ഇതിനെ കണക്കാക്കാവുന്നതാണ്. അന്നു താന്‍ അനുഭവിച്ച ആത്മനിര്‍വൃതിയുടെ ഒരു ഏകദേശരൂപം മനസ്സിലാക്കുവാന്‍ ഗുരു തന്നെ ആ അവസരത്തില്‍ രചിച്ച ഒരു പദ്യശകലം സഹായകമാകുമെന്നു കരുതി താഴെ ചേര്‍ക്കുന്നു:
ഭുയോവൃത്തി നിവൃത്തിയായ് ഭുവനവും സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ് ചുഴലവും ശോഭിച്ചു ദീപപ്രഭ;
മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൌസ്തുഭമണിഗ്രീവന്‍റെ ദിവ്യോത്സവം.
ശ്രീനാരായണ ഗുരുവിന്‍റെ ദൈവദശകം
ഭാരതീയ ദര്‍ശന സമൂഹത്തിലെ വ്യത്യസ്ത ചിന്താധാരകളിലൂടെ നമ്മുടെ ബുദ്ധിയെ നയിക്കുകയും അപാരവും സങ്കീര്‍ണവുമായ ദാര്‍ശനിക വശങ്ങള്‍ അയത്ന ലളിതമായി നമ്മുടെ മനീഷയ്ക്ക് അനുഭവവേദ്യമാക്കുകയും ചെയ്യുന്ന ഒരു കാവ്യ സംസ്കാരം ശ്രീ നാരായണ ഗുരു നമ്മുടെ മുന്‍പില്‍ അവതരിപ്പിച്ചിട്ടുണ്ട്. അതിനു ഒരു ഉത്തമോദാഹരണമാണ് ദൈവദശകം. അതീവ ലളിതമെങ്കിലും അതി വിശാലമായ ഒരു ദാര്‍ശനിക തലം ഈ കൃതിയില്‍ കാണാന്‍ കഴിയും. അനുഷ്ടുപ്പ് വൃത്തത്തില്‍ രചിച്ചിട്ടുള്ള ഈ സ്തോത്രത്തിനു അനുവാചകന്‍റെ ഹൃദയത്തിലേക്ക് ഒരു തേന്‍ തുള്ളിയുടെ മാധുര്യത്തോടെ അലിഞ്ഞിറങ്ങാന്‍ കഴിയും.
ശ്രീനാരായണ ഗുരുവിന്‍റെ ദൈവദശകത്തെ നവജ്യോതിശ്രീ കരുണാകര ഗുരുവിന്‍റെ മൊഴികളുടെ വെളിച്ചത്തില്‍ നോക്കിക്കാണാനുള്ള ഒരു ശ്രമം ആണ് ഇത്.
'ദൈവമേ കാത്തുകൊള്‍കങ്ങു
കൈ വിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കോ
രാവിവന്‍തോണിനിന്‍പദം'
ആരാണ് ദൈവം? ദ്യോവില്‍ അഥവാ ഈ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പരബ്രഹ്മം. ആ പരമ ചൈതന്യത്തോടാണ് പ്രാര്‍ത്ഥന. ആ ദൈവം ഞങ്ങളുടെ കൈ വിടാതെ ഞങ്ങളെ കാത്തു കൊല്ലണേ എന്നാണ് പ്രാര്‍ഥിക്കുന്നത്. ഭാരത ചിന്തയിലെ മര്‍ക്കട കിശോര ന്യായം, മാര്‍ജാരകിശോര ന്യായം എന്നിവ ഇവിടെ സ്മരണാര്‍ഹമാണ്. പിതാവിന്‍റെ അഥവാ മാതാവിന്‍റെ വിരലുകളില്‍ പിടിച്ചു കുഞ്ഞു നടക്കുന്നത് മര്‍ക്കട കിശോര ന്യായം. കുരങ്ങിന്റെ കുഞ്ഞു അമ്മയെ പിടിച്ചു ചെര്‍ന്നിരുന്നാണ് സഞ്ചാരം.എന്നാല്‍ പൂച്ച തന്റെ കുഞ്ഞിനെ സ്വയം കടിച്ചു പിടിച്ചു നടക്കുന്നു. ഇത് മാര്‍ജാര കിശോര ന്യായം. ദൈവത്തെ നാമല്ല മറിച്ച് ദൈവം നമ്മെ പിടിച്ചു നടത്തട്ടെ. അതാണ് കൂടുതല്‍ സുരക്ഷിതം.
ഈ സംസാര സാഗരത്തില്‍ പെട്ടുഴലുന്ന ഞങ്ങള്‍ക്ക് ആശ്രയമായ വലിയ കപ്പലാണ് ആ പദം അഥവാ കാലടി. ആ വലിയ കപ്പലിനെ നിയന്ത്രിക്കുന്ന നാവികനും ആ ദൈവം തന്നെ.
ഞങ്ങളെ ഏവരെയും ഒരുപോലെ കാത്തു രക്ഷിക്കാനാണ് ആവശ്യപ്പെടുന്നത്. ഈ ഞങ്ങള്‍ ആരാണ്? ഇങ്ങു കിടക്കുന്ന മര്‍ത്യന്‍. ഇങ്ങു കിടക്കുന്ന ഞങ്ങള്‍ക്കായി അങ്ങ് നില്‍ക്കുന്ന ദൈവതോടാണ് പ്രാര്‍ത്ഥന. ആസ്തിക ചിന്താഗതിക്കാരായ സാധാരണക്കാര്‍ ദൈവമെന്നും, ഈസ്വരനെന്നും ബ്രഹ്മമെന്നും ഒക്കെ പറയുന്നത് ഒന്നിനെ തന്നെയാണെന്ന് കരുണാകരഗുരു പറയുന്നു.
ജ്ഞാന ഘനവും സത്യപ്രകാശ സാന്ദ്രവുമായ ബ്രഹ്മം. അത് അങ്ങ് നില്‍ക്കുന്നു. മനുഷ്യന്‍ ഇങ്ങും.ബ്രഹ്മതിലെക്കുള്ള യാത്രയാവണം മനുഷ്യ ജീവിതത്തിന്റെ അര്‍ഥം.
പൌരാണിക കാലം മുതല്‍ ഇതു പഠനങ്ങള്‍ തുടങ്ങുമ്പോഴും ഗുരുവും ശിഷ്യനും ഒരുമിച്ചു പ്രാര്‍ഥിച്ചു,
'ഓം സഹനാ വവതു
സഹനൌ ഭുനക്തു
സഹവീര്യം കരവാവഹൈ
തേജസ്വിനാ വധീ തമസ്തു
മാ വിദ്വിഷാ വഹൈ
ഓം ശാന്തി: ശാന്തി: ശാന്തി:
അങ്ങനെ ഞങ്ങളെ ഒരുമിച്ചു കാത്തു രക്ഷിക്കാനാണ് ആദ്യ ശ്ലോകത്തിലൂടെ ഗുരു ആവശ്യപ്പെടുന്നത്.
'ഒന്നൊന്നായെണ്ണിയെണ്ണി തൊ
ട്ടെണ്ണുമ് പൊരുളൊടുങ്ങിയാല്‍
നിന്നിടുംദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം'
ഭൌതികമായ ഈ ലോകത്തില്‍ കാണപ്പെടുന്ന ഓരോന്നിലും അടങ്ങിയിട്ടുള്ളത് ബ്രഹ്മത്തിന്‍റെ അംശം തന്നെയാണ്. ഈ കാണായതിന്‍റെയൊക്കെ അന്തരാര്‍ത്ഥങ്ങളിലേക്കിറങ്ങി ചെന്നാല്‍ അവിടെ അവശേഷിക്കുന്നത് ബ്രഹ്മം തന്നെയെന്നു മനസ്സിലാക്കാം. നമുക്ക് ഗോചരമായിട്ടുള്ള ഓരോന്നിന്‍റെയും തനതു സ്വഭാവം നഷ്ടമായാല്‍ കാഴ്ച ഒരിടത്തു തന്നെ ഉറയ്ക്കുന്നത് പോലെ എന്‍റെ ഉള്ളം നിന്നില്‍ തന്നെ സ്ഥിരമാകണം.
ഒരു സാധാരണ വ്യക്തിയുടെ ചിന്തകള്‍ ഈ പ്രകൃതിയില്‍ തനിക്കു ചുറ്റും കാണുന്ന നാമരൂപങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ദര്‍ശന ഘട്ടം മുതല്‍ പരംപൊരുളിലേക്കുള്ള യാത്രയിലെ ഓരോ ഘട്ടത്തിലും ഈ നാമ രൂപങ്ങളുടെ വാസ്തവം തിരിച്ചറിഞ്ഞ് അതിലെ യഥാര്‍ത്ഥ സ്വത്വം ബ്രഹ്മം തന്നെ എന്ന് ഉറയ്ക്കാന്‍ തുടങ്ങും. അങ്ങനെ നമ്മുടെ മനസ്സ് ബ്രഹ്മത്തില്‍ തന്നെ കേന്ദ്രീകരിക്കപ്പെടും. നമുക്ക് ചുറ്റും കാണപ്പെടുന്ന ഇതൊരു വസ്തുവിന്‍റെയും അടിസ്ഥാന ഘടകം തന്മാത്രയാണ് എന്നും അതിനെ വിഘടിപ്പിച്ചാല്‍ അതിനുള്ളില്‍ ഇലക്ട്രോണ്‍, പ്രോടോണ്‍, ന്യൂട്രോണ്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നും നമുക്കറിയാം. അവയുടെയും ആഴങ്ങളിലേക്കിറങ്ങി ചെന്നാല്‍ ഒരു പക്ഷെ സാന്ദ്ര ഘനമാര്‍ന്ന ബോധം തന്നെയാവാം അവശേഷിക്കുന്നതെന്ന് ഇപ്പോള്‍ ചില ശാസ്ത്രകാരന്മാര്‍ തന്നെ സമ്മതിക്കുന്നു. മണ്ണായാലും മരമായാലും മനുഷ്യനായാലും ഇതിനു മാറ്റം വരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഏതു വസ്തുവിന്‍റെയും ഏറ്റവും ആഴങ്ങളിലേക്ക് കടന്നു ചെന്നാല്‍ അവിടെ അവശേഷിക്കുന്നത് ഒന്ന് തന്നെയാണെന്ന് മനസ്സിലാക്കാം.
ശാസ്ത്രത്തിനു അതിനപ്പുറം കടക്കാന്‍ കഴിയുന്നില്ല. അത് തന്നെയാണ് നവജ്യോതിശ്രീ കരുണാകരഗുരു പറഞ്ഞിട്ടുള്ളത്, 'ശാസ്ത്രം എവിടെ ചെന്ന് മുട്ടുന്നുവോ അവിടെയാണ് ദൈവം ഇരിക്കുന്നത്' എന്ന്.
'അന്ന വസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍.'
ഭൌതിക ജീവിതത്തിലെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളാണ് ആഹാരം, വസ്ത്രം തുടങ്ങിയവ. ഇവയ്ക്കു മുട്ട് വരാതെ ഞങ്ങളെ തൃപ്തരാക്കുന്ന ആ ബ്രഹ്മം തന്നെയാണ് ഞങ്ങളുടെ ദൈവം. മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ നിവൃത്തിക്കാതെ എതോരാള്‍ക്കാണ് ആത്മീയ ചിന്തകള്‍ സാധ്യമാവുക? അതിനാലാണ് മനുഷ്യന്‍റെ പ്രാഥമിക കാഴ്ചപ്പാട് തന്നെ ഭക്ഷണവും വസ്ത്രവും ലഭ്യമാക്കുന്ന ശക്തി തന്നെയാണ് ദൈവം എന്നായി തീര്‍ന്നിട്ടുള്ളത്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ട ശേഷം മാത്രമേ ആത്മീയ ചിന്തകള്‍ക്ക് പ്രസക്തിയുള്ളൂ.
ഈ കാഴ്ചപ്പാട് കൊണ്ട് തന്നെയാണ് ഗുരു നിര്‍ദേശപ്രകാരം അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നീ ലകഷ്യങ്ങള്‍ ശാന്തിഗിരി ആശ്രമം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിട്ടുള്ളത്. ഭക്ഷണവും വസ്ത്രവും രോഗമുക്തിയും ലഭിച്ച ശേഷമേ ആത്മ ചിന്തനത്തിനു സാഹചര്യം ഒരുങ്ങുകയുള്ളൂ.
'ആഹാരവും വസ്ത്രവും എങ്ങനെ പരിഷ്കരിച്ചുപയോഗിക്കണമെന്നും ജീവിതം എങ്ങനെ നയിക്കണം എന്നും നമ്മളെ മനസ്സിലാക്കി തന്നിട്ട് നമ്മുടെ ബുദ്ധി ആത്മീയ ചിന്തയിലേക്ക് തിരിച്ചു വിട്ട്, ജീവന്‍റെ മുക്തിക്ക് അവകാശപ്പെടുത്തി നിര്‍ത്തുന്ന പാതയിലേക്കാണ് ഇന്ന് നമ്മെ ദൈവം നയിക്കുന്നത്' എന്ന് നവജ്യോതിശ്രീ കരുണാകര ഗുരു അരുളിച്ചെയ്തത് ഇത്തരുണത്തിലാണ്.
ഗുരു വചനം “ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
മനുഷ്യ ജീവിതത്തെ സമഗ്രമായി കാണാനും മാറുന്ന ലോകത്തിന്‍റെ സ്പന്ദനങ്ങള്‍ കാലേക്കൂട്ടി മനസിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുദേവന്റെ മാനുഷികമായ മാഹാത്മ്യം മനസിലാക്കെണമെങ്കില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെയും സാംസ്‌ക്കാരിക കേരളത്തിന്റെ സ്ഥിതി മനസിലാക്കേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതില്‍ക്കെട്ടുകള്‍ തീര്‍ത്തിയി രുന്ന കാലം. സ്വാമി വിവേകന്ദനന്‍ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിച്ച കേരളത്തെ ' ഒരു ജാതി ഒരു മതം ഒരു ദൈവം, മനുഷ്യന്' എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കി കേരളത്തെയും മറ്റു സാമൂഹികമായി അധപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയയുടെയും മാനുഷികമൂല്യങ്ങളുടെയും പുതിയൊരു തലത്തിലെക്കുയത്തിയ അപൂര്‍വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.
വിദേശസംസ്‌കാരത്തിന്‍റെയും, സ്വസംസ്‌കാരത്തിനുളളിലെ അന്ധവിശ്വാസങ്ങളുടെയും ആക്രമണത്തെ നേരിടാന്‍ അദ്വൈത ബോധത്തെ ഗുരുദേവന്‍ സമര്‍ത്ഥമായി ഉപയോഗിച്ചു.
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ് ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.
ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍
[മനുഷ്യന് ജാതിയൊന്നേയുള്ളൂ, മതം ഒന്നേയുള്ളൂ, ദൈവം ഒന്നേയുള്ളൂ, ഉല്പത്തിസ്ഥാനം ഒന്നേയുള്ളൂ, ആകൃതി ഒന്നേയുള്ളൂ, ഈ മനുഷ്യ വര്‍ഗ്ഗത്തില്‍ ഭേദം ഒന്നുംതന്നെ കല്‍പ്പിക്കാനില്ല.]
ഒരു ജാതിയില്‍നിന്നല്ലോ പിറന്നീടുന്നു സന്തതി
നര ജാതിയിതോര്‍ക്കുമ്പോഴൊരു ജാതിയിലുള്ളതാം
[മനുഷ്യന്‍റെ സന്താനപരമ്പര മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നും മാത്രമാണല്ലോ ജനിക്കുന്നത്. ഇതാലോചിച്ചാല്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു ജാതിയിലുള്ളതാണെന്ന് വ്യക്തമായി തീരുമാനിക്കാം.]
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍താനുമെന്തുള്ളതന്തരം നരജാതിയില്‍?
[ബ്രാഹ്മണനും പറയാനും മനുഷ്യവര്‍ഗ്ഗത്തില്‍ നിന്നുതന്നെയാണ് ജനിക്കുന്നത്. ഈ നിലയ്ക്ക് മനുഷ്യവര്‍ഗ്ഗത്തില്‍ ഭേദം എന്താണുള്ളത്?]
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറസൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍
[പുരാണകാലത്തുതന്നെ വേദവ്യാസന്റെ പിതാവായ പരാശരമഹര്‍ഷി അദൃശ്യന്തി എന്നുപേരായ പറച്ചിയില്‍ നിന്നും ജനിച്ചതായി കാണുന്നു. വേദങ്ങളെ ചിട്ടപ്പെടുത്തി ബ്രഹ്മസൂത്രം രചിച്ച വേദവ്യാസന് മത്സ്യഗന്ധി എന്നുപേരായ മുക്കുവ സ്ത്രീയില്‍ ജനിച്ചതായും കാണുന്നു.]
ഇല്ലജാതിയിലൊന്നുണ്ടോവല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ.
[വിവേകത്തിലും ഗുണകർമ്മങ്ങളിലും മനുഷ്യർക്ക് പരസ്പരഭേദം ഉണ്ടാകാം. അത് ജന്മവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല.]
മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, നായർ നമ്പൂതിരി ഈഴവൻ പറയൻ, പുലയൻ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാൽ ഈ തത്ത്വം ആരറിയാൻ? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തിൽ കല്പിക്കപ്പെട്ടിരിക്കുന്ന അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.
“ മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസ്യൈവം
ഹാ തത്ത്വം വേത്തി കോ പി ന ”
എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
“ പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമർന്നിടേണം ”
ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ് പരമപ്രധാനം. ഈശ്വരന് അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ് ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ് ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ് വിവക്ഷിച്ചത്. ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ് അദ്ദേഹത്തിനുണ്ടായിരുന്നത്....
മനുഷ്യനിലെ മനുഷ്യത്വത്തെ തൊട്ടുണര്‍ത്താനും അറിവാണു യഥാര്‍ഥ വെളിച്ചവും ശക്തിയുമെന്ന് അവനു പറഞ്ഞുകൊടുക്കാനും പ്രപഞ്ചം മുഴുവന്‍ തുടിച്ചുനില്‍ക്കുന്ന ഒരു ചൈതന്യത്തിന്‍റെ അവകാശിയും ഭാഗവുമാണ് താനെന്നു മനുഷ്യനെ ബോധ്യപ്പെടുത്താനുമാണ് ശ്രീനാരായണ ഗുരുദേവന്‍ തന്‍റെ ജീവിതം മാറ്റിവച്ചത്.
ജീവകാരുണ്യപഞ്ചകം(ഗുരുദേവ കൃതി)
എല്ലാവരുമാത്മസഹോദരെ -
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ -
ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.
കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാമതസാരവുമോര്‍ക്കിലിതെ -
ന്നലെ പറയേണ്ടത് ധാര്‍മികരെ!
കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ -
മല്ലീവിധിയാര്‍ക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ -
ത്തല്ല മരുവേണ്ടതു സൂരികളെ!
കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുകതന്നെ ദൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.
കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ -
നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.
വ്യാഖ്യാനം
ആത്മസത്യം കണ്ടെത്തുക എന്ന ജീവിതപരമലക്ഷ്യം നേടാന്‍ അനുപേക്ഷണീയമായ ഗുണമാണ് ജീവകാരുണ്യം അഥവാ അഹിംസ. മറ്റു ജീവജാലങ്ങളില്‍ ഒരു തരത്തിലുമുള്ള ദ്രോഹചിന്ത പുലര്‍ത്താതെ സമഭാവന ശീലിക്കുകയാണ് സത്യാന്വേഷണ സാധന. അഹിംസ അഥവാ ജീവകാരുണ്യം മനുഷ്യന്‍ അവശ്യം അംഗീകരിക്കേണ്ട ഗുണമാണെന്ന് പ്രതിപാദിക്കുന്ന കൃതിയാണ് ‘ജീവകാരുണ്യപഞ്ചകം’.
1. പരമസത്യമായ ആത്മാവിന്‍റെ രൂപഭേദങ്ങളാണ് ഇക്കാണുന്നവയെല്ലാം. അതിനാല്‍ അവ പരസ്പരം സഹോദരങ്ങളാണ്. ഇക്കാര്യം ചിന്തച്ചാല്‍ മനുഷ്യര്‍ എങ്ങനെ മറ്റു ജീവികളെ കൊല്ലും? അല്‍പ്പംപോലും കാരുണ്യമില്ലാതെ മറ്റു ജീവികളുടെ മാംസം എങ്ങനെ ഭക്ഷിക്കും? മറ്റു ജീവികളെ കൊല്ലുകയും ഭുജിക്കുകയും ചെയ്യുന്നത് ഭേദചിന്തയെയും അഹങ്കാരത്തെയും വര്‍ദ്ധിപ്പിക്കുകയും സത്യദര്‍ശനത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.
2. ആത്മസാക്ഷാത്കാരത്തിനുതകുന്ന ധര്‍മങ്ങളില്‍ വച്ചേറ്റവും വലുതാണ് അഹിംസ. പരദ്രോഹചിന്തയില്ലായ്മയാണ് അഹിംസയുടെ ആന്തരരൂപം. ഞാന്‍ വേറെ, നീ വേറെ എന്ന ചിന്തയില്‍ നിന്നാണ് ഭയവും ദ്രോഹചിന്തയും ആരംഭിക്കുന്നത്. ഭേദചിന്തയും ദ്രോഹചിന്തയും മാറ്റി സമഭാവനയോടെ ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്തയാള്‍ സ്വധര്‍മ്മനിര്‍വഹണത്തിനായി ചിലപ്പോള്‍ ശാരീരികമായി ഹിംസിച്ചാലും അത് ഹിംസയാകുന്നില്ല. സ്വാര്‍ത്ഥലാഭത്തിനായി ദ്രോഹചിന്തയോടെ ഒരു ജീവിയേയും ശാരീരികമായി ഉപദ്രവിക്കാതിരികുന്നിടത്താണ് അഹിംസ ആരംഭിക്കുന്നത്. പരദ്രോഹചിന്ത വെടിഞ്ഞു എല്ലാം ഒന്നെന്നുകാണുന്ന അഹിംസയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്.
3. ഹിംസയില്‍ കൊല്ലപ്പെടുന്നവന്‍ താനാണെങ്കില്‍ അതിഷ്ടമായിരിക്കുമോ? ഹിംസ തുടങ്ങിയ ക്രൂരതകള്‍ ആരുടേയും കുത്തകയല്ല. വിധി എപ്പോഴും ഒരുവന്‍റെ ഹിതം തന്നെ അനുസരിക്കുമെന്ന് കരുതരുത്. കൊല്ലുന്നവന്‍ ഏത് നിമിഷവും കൊല്ലപ്പെടാവുന്നവനായി മാറാവുന്നതേയുള്ളൂ. അചഞ്ചലമായ പ്രകൃതിനിയമം തെറ്റുകയില്ല. സത്യാനുഭവത്തിനു വഴി തെളിക്കുന്ന ഈ ധര്‍മനിയമമാണ് അറിവുള്ളവര്‍ എല്ലാവര്‍ക്കും ഉപദേശിക്കേണ്ടത്, അതനുസരിച്ച് ജീവിക്കുകയും വേണം.
4. തിന്നാന്‍ ആളില്ലെന്ന് വന്നാല്‍ കൊല്ലാനും ആളുണ്ടാവില്ല എന്ന്‍ തീര്‍ച്ചയാണ്. അപ്പോള്‍ തിന്നുന്നത് തന്നെയാണ് വലിയ ഹിംസ. കൊല്ലുന്നതിനു മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതുകൊണ്ട് കൊല്ലുന്നതിനേക്കാള്‍ വലിയ പാപവും തിന്നുന്നത് തന്നെയാണ്.
5. മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന മനുഷ്യനാണ് വിവേകമുള്ളവന്‍. കൊല്ലുന്ന അവിവേകിയും മൃഗവും തമ്മില്‍ ഒരു ഭേദവുമില്ല. കൊല്ലുന്നവന് മറ്റെല്ലാ നന്മകളുമുണ്ടെങ്കില്‍പോലും ഒരിടത്തും അഭയം ലഭിക്കുന്നതല്ല.
അതുകൊണ്ട് ഒരു സത്യാന്വേഷി കൊല്ലലും തിന്നലും ദൃഢമായി ഉപേക്ഷിക്കണം എന്ന് ശ്രീ നാരായണസ്വാമി ഉപദേശിക്കുന്നു.
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളെ -
ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.
കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാമതസാരവുമോര്‍ക്കിലിതെ -
ന്നലെ പറയേണ്ടത് ധാര്‍മികരെ!
കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ -
മല്ലീവിധിയാര്‍ക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ -
ത്തല്ല മരുവേണ്ടതു സൂരികളെ!
കൊല്ലുന്നവനില്ല ഭുജിപ്പതിനാ -
ളില്ലെങ്കിലശിക്കുകതന്നെ ദൃഢം
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.
കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ -
നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.
വ്യാഖ്യാനം
ആത്മസത്യം കണ്ടെത്തുക എന്ന ജീവിതപരമലക്ഷ്യം നേടാന്‍ അനുപേക്ഷണീയമായ ഗുണമാണ് ജീവകാരുണ്യം അഥവാ അഹിംസ. മറ്റു ജീവജാലങ്ങളില്‍ ഒരു തരത്തിലുമുള്ള ദ്രോഹചിന്ത പുലര്‍ത്താതെ സമഭാവന ശീലിക്കുകയാണ് സത്യാന്വേഷണ സാധന. അഹിംസ അഥവാ ജീവകാരുണ്യം മനുഷ്യന്‍ അവശ്യം അംഗീകരിക്കേണ്ട ഗുണമാണെന്ന് പ്രതിപാദിക്കുന്ന കൃതിയാണ് ‘ജീവകാരുണ്യപഞ്ചകം’.
1. പരമസത്യമായ ആത്മാവിന്‍റെ രൂപഭേദങ്ങളാണ് ഇക്കാണുന്നവയെല്ലാം. അതിനാല്‍ അവ പരസ്പരം സഹോദരങ്ങളാണ്. ഇക്കാര്യം ചിന്തച്ചാല്‍ മനുഷ്യര്‍ എങ്ങനെ മറ്റു ജീവികളെ കൊല്ലും? അല്‍പ്പംപോലും കാരുണ്യമില്ലാതെ മറ്റു ജീവികളുടെ മാംസം എങ്ങനെ ഭക്ഷിക്കും? മറ്റു ജീവികളെ കൊല്ലുകയും ഭുജിക്കുകയും ചെയ്യുന്നത് ഭേദചിന്തയെയും അഹങ്കാരത്തെയും വര്‍ദ്ധിപ്പിക്കുകയും സത്യദര്‍ശനത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.
2. ആത്മസാക്ഷാത്കാരത്തിനുതകുന്ന ധര്‍മങ്ങളില്‍ വച്ചേറ്റവും വലുതാണ് അഹിംസ. പരദ്രോഹചിന്തയില്ലായ്മയാണ് അഹിംസയുടെ ആന്തരരൂപം. ഞാന്‍ വേറെ, നീ വേറെ എന്ന ചിന്തയില്‍ നിന്നാണ് ഭയവും ദ്രോഹചിന്തയും ആരംഭിക്കുന്നത്. ഭേദചിന്തയും ദ്രോഹചിന്തയും മാറ്റി സമഭാവനയോടെ ജീവിക്കാന്‍ ദൃഢനിശ്ചയം ചെയ്തയാള്‍ സ്വധര്‍മ്മനിര്‍വഹണത്തിനായി ചിലപ്പോള്‍ ശാരീരികമായി ഹിംസിച്ചാലും അത് ഹിംസയാകുന്നില്ല. സ്വാര്‍ത്ഥലാഭത്തിനായി ദ്രോഹചിന്തയോടെ ഒരു ജീവിയേയും ശാരീരികമായി ഉപദ്രവിക്കാതിരികുന്നിടത്താണ് അഹിംസ ആരംഭിക്കുന്നത്. പരദ്രോഹചിന്ത വെടിഞ്ഞു എല്ലാം ഒന്നെന്നുകാണുന്ന അഹിംസയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്.
3. ഹിംസയില്‍ കൊല്ലപ്പെടുന്നവന്‍ താനാണെങ്കില്‍ അതിഷ്ടമായിരിക്കുമോ? ഹിംസ തുടങ്ങിയ ക്രൂരതകള്‍ ആരുടേയും കുത്തകയല്ല. വിധി എപ്പോഴും ഒരുവന്‍റെ ഹിതം തന്നെ അനുസരിക്കുമെന്ന് കരുതരുത്. കൊല്ലുന്നവന്‍ ഏത് നിമിഷവും കൊല്ലപ്പെടാവുന്നവനായി മാറാവുന്നതേയുള്ളൂ. അചഞ്ചലമായ പ്രകൃതിനിയമം തെറ്റുകയില്ല. സത്യാനുഭവത്തിനു വഴി തെളിക്കുന്ന ഈ ധര്‍മനിയമമാണ് അറിവുള്ളവര്‍ എല്ലാവര്‍ക്കും ഉപദേശിക്കേണ്ടത്, അതനുസരിച്ച് ജീവിക്കുകയും വേണം.
4. തിന്നാന്‍ ആളില്ലെന്ന് വന്നാല്‍ കൊല്ലാനും ആളുണ്ടാവില്ല എന്ന്‍ തീര്‍ച്ചയാണ്. അപ്പോള്‍ തിന്നുന്നത് തന്നെയാണ് വലിയ ഹിംസ. കൊല്ലുന്നതിനു മറ്റുള്ളവര്‍ക്ക് പ്രേരണ നല്‍കുന്നതുകൊണ്ട് കൊല്ലുന്നതിനേക്കാള്‍ വലിയ പാപവും തിന്നുന്നത് തന്നെയാണ്.
5. മറ്റു ജീവികളെ ഹിംസിക്കാതിരിക്കുന്ന മനുഷ്യനാണ് വിവേകമുള്ളവന്‍. കൊല്ലുന്ന അവിവേകിയും മൃഗവും തമ്മില്‍ ഒരു ഭേദവുമില്ല. കൊല്ലുന്നവന് മറ്റെല്ലാ നന്മകളുമുണ്ടെങ്കില്‍പോലും ഒരിടത്തും അഭയം ലഭിക്കുന്നതല്ല.
അതുകൊണ്ട് ഒരു സത്യാന്വേഷി കൊല്ലലും തിന്നലും ദൃഢമായി ഉപേക്ഷിക്കണം എന്ന് ശ്രീ നാരായണസ്വാമി ഉപദേശിക്കുന്നു.
ചട്ടമ്പി സ്വാമികൾ
കേരളത്തിന്റെ ആധ്യാത്മിക ആചാര്യൻമാരിൽ ശ്രദ്ധേയനായ ശ്രീ വിദ്യാധിരാജാ ചട്ടമ്പി സ്വാമികൾക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കൾ നൽകിയ പേര് കുഞ്ഞൻപിള്ള എന്നായിരുന്നു. കൊല്ലവർഷം 1029-ചിങ്ങം 9ന് (1853) തിരുവനന്തപുരം ജില്ലയിൽ കൊല്ലൂരിൽ വാസുദേവ ശർമ്മയുടെയും നങ്ങാദേവിയുടെയും മകനായി പിറന്ന കുഞ്ഞൻ പിള്ളയുടെ ബാല്യവും കൌമാരവുമെല്ലാം കൊടിയ ദാരിദ്രത്തിലായിരുന്നു. അന്നത്തിന് വകയില്ലാതിരുന്ന കുഞ്ഞൻപിള്ളക്ക് ഔപചാരിക വിദ്യാഭ്യാസം എന്നും ഒരു കിട്ടാക്കനിയായിരുന്നു. വിധി തനിക്കെതിരായിരുന്നുവെങ്കിലും വിദ്യാഭ്യാസം നേടണമെന്ന ഒരു വാശി തന്നെ കുഞ്ഞൻപിള്ളയിൽ ഉണ്ടായിരുന്നു. അക്കാലത്ത് കൊല്ലൂർ മഠത്തിലെ പോറ്റിയുടെ മകനെ ഒരു ശാസ്‌ത്രികൾ വേദങ്ങളും മറ്റു വിദ്യകളും പഠിപ്പിക്കുന്നത് കുഞ്ഞൻപിള്ള ഒളിച്ചുനിന്നു ഹൃദിസ്ഥമാക്കി. ഇതുകണ്ട ശാസ്‌ത്രികൾ കുഞ്ഞൻപിള്ളയെ കൂടി കുട്ടിയുടെ കൂടെയിരുന്നു പഠിക്കാൻ അനുവദിച്ചു. ഗ്രഹണ ശക്‌തിയിലും ധാരാണാ ശക്‌തിയിലും മുമ്പനായ കുഞ്ഞൻപിള്ള ശാസ്‌ത്രികളിൽ നിന്നും കാവ്യങ്ങളും നാടകങ്ങളും പഠിച്ചു. ഇതിനുശേഷം പേട്ടയിൽ രാമൻപിള്ളയാശാന്റെ പാഠശാലയിൽ പഠിക്കുമ്പോൾ Р??സിലെ മോണിട്ടർ ആയിരുന്ന കുഞ്ഞൻപിള്ള . അവിടുത്തെ മോണിട്ടർ എന്ന നിലയിലാണ് 'ചട്ടമ്പി' എന്ന പേര് ലഭിച്ചത്. പിൽക്കാലത്ത് ഇത് വിളിപ്പേരായി മാറി. വീടിനടുത്തുള്ള ദേവീ ക്ഷേത്രത്തിൽ രാത്രികാലങ്ങളിൽ പോയി ഏറെ നേരം പ്രാർത്ഥിക്കുമായിരുന്ന കുഞ്ഞൻപിള്ളയിൽ ബാല്യം മുതൽക്കുതന്നെ ഭക്‌തിയും ഈശ്വരചൈതന്യവും വളർ ന്നു വന്നു. സാഹിത്യം, സംഗീതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം,യോഗ വിദ്യ, വേദാന്ത ശാസ്ത്രം എന്നിവയിലെല്ലാം അദ്ദേഹത്തിന് അഗാധ പാണ്ഡിത്യമുണ്ടാ യിരുന്നു. കേരളത്തിന്റെ ആധ്യാത്മിക നഭോമണ്ഡലത്തിൽ പൊൻപ്രഭ വിതറിയ കുഞ്ഞൻപിള്ള തിമില, ചെണ്ട എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിലും അനുഗ്രഹീതനായിരുന്നു. യുവത്വത്തിലേക്ക് കടന്ന കുഞ്ഞൻപിള്ള നിത്യവൃത്തിക്കായി നെയ്യാറ്റിൻകരയിൽ ആധാരമെഴുത്തുകാരനായി ജോലിയിൽ പ്രവേശിച്ചു. ഇതിനിടയിൽകുറച്ചു കാലം സർക്കാർ ജോലിയും വഹിച്ചിട്ടുണ്ട്. അവിവാഹിതനായിരുന്നതിനാൽ കൂടുതൽ സമയവും തീർത്ഥയാത്രകളിലായിരുന്നു. ഈ നീണ്ട യാത്രകൾക്കിടയിൽ പല പണ്ഡിതൻമാരെയും പരിചയപ്പെട്ടു.അവരിൽ നിന്നും പല വിദ്യകളും അഭ്യസിച്ചു. സന്ന്യാസത്തിലും അദ്ദേഹത്തിന് വിശേഷിച്ച് ഒരു ഗുരുവില്ലായിരുന്നു. സന്ന്യാസി എന്ന നിലക്ക് അദ്ദേഹം സ്വാമി ഷൺമുഖദാസൻ എന്ന പേര് സ്വീകരിച്ചു. ലളിതജീവിതം അനുവർത്തിച്ചു പോന്ന അദ്ദേഹം ശുചിയായ ഭക്ഷണം എവിടെ നിന്ന് ലഭിച്ചാലും കഴിക്കുമായിരുന്നു. ബഹുഭാഷാപണ്ഡിതനായിരുന്ന ചട്ടമ്പി സ്വാമികൾക്ക് മലയാള ത്തിനു പുറമെ സംസ്കൃതം, തമിഴ് എന്നീ ഭാഷകളിലും തികഞ്ഞ അവഗാഹമുണ്ടാ യിരുന്നു. പാചീന മലയാളം, വേദാധികാര നിരൂപണം അദ്വൈത ചിന്താ പദ്ധതി, വേദാന്തസാരം എന്നീ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ പ്രധാനമാണ്. സമുദായ പരിഷ്കരണം, വേദാന്തം,ശാസ്ത്രങ്ങൾ, സ്ത്രീ പുരുഷ ബന്ധങ്ങൾ, സാഹിത്യാദി കലകൾ, ജന്തുസ്നേഹം, യോഗവിദ്യ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങൾ. കാഷായ വസ്ത്രവും രുദ്രാക്ഷവുമല്ല മറിച്ച്, സമഭാവനയും ലോകസ്നേഹവുമാണ് സന്ന്യാസ ലക്ഷണങ്ങൾ എന്ന് ലോകത്തോടരുളി ചെയ്‌ത ശ്രീ വിദ്യാധി രാജാ ചട്ടമ്പി സ്വാമികൾ കൊല്ലവർഷം 1099 മേടമാസം 23-ാം തീയതി പൽമന സി. പി. സ്മാരക ശാലയിൽ വച്ച് ബൃമ പദം പ്രാപിച്ചു. ഇവിടെ ഇന്നും വിദ്യാധിരാജ സ്മാരകം നിലകൊള്ളുന്നു.
പ്രവൃത്തിയും ഗുണവുമാണ് മനുഷ്യന്റെ ജാതി നിശ്ചയിക്കുന്നതിന് അടിസ്ഥാനമെന്ന് ഓര്‍മ്മിപ്പിക്കാന്‍ നമുക്കൊരു ആത്മജ്ഞാനി19–ാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു. ജാതിശ്രേഷ്ഠതയാണ് മറ്റെന്തിനെക്കാളും മീതെയെന്ന തെറ്റിദ്ധാരണയില്‍ കേരളം ഭ്രമിച്ചിരുന്ന നാളുകളിലാണ് ഈ ക്രാന്തദര്‍ശിയുടെ ജനനവും ജീവിതവും.
കേരളീയ നവോത്ഥാനത്തിന്റെ സമാരംഭകരില്‍ ഒരാളായ ചട്ടമ്പിസ്വാമികള്‍ക്ക് (1853–1924) ജന്മസ്ഥലത്ത് ഉചിതമായ ഒരു സ്മാരകം ഇനിയും ഉണ്ടാകാത്തത് എന്തുകൊണ്ടാവാം?
തിരുവനന്തപുരത്ത് കണ്ണമ്മൂലയിലെ ഉള്ളൂര്‍ക്കോട്ട് വീട് നിന്നിരുന്ന സ്ഥലത്താണ് ചട്ടമ്പിസ്വാമികള്‍ക്ക് സ്മാരകം ഉണ്ടാകേണ്ടതെന്ന് വാദിച്ചുകൊണ്ട് ഏതാനും മാസങ്ങളായി നടന്നുവരുന്ന ജനകീയപ്രക്ഷോഭണങ്ങള്‍ നേരില്‍ക്കണ്ടപ്പോള്‍ സ്വയം ചോദിച്ചുപോയി.ചട്ടമ്പിസ്വാമികള്‍ ജനിച്ചത് കണ്ണമ്മൂലയിലല്ലെന്നും മലയിന്‍കീഴിനടുത്തുള്ള മച്ചേല്‍ എന്ന ഗ്രാമത്തിലെ വേണിയത്തു വീട്ടിലാണെന്നുമാണ് ഈ സമരത്തെ എതിര്‍ക്കുന്നവര്‍ക്ക് പറയാനുള്ളത്. ചട്ടമ്പിസ്വാമികളുടെ അമ്മയുടെ തറവാട് മച്ചേലുള്ള വേണിയത്തുവീടാണെന്നും അവര്‍ വാദിക്കും. കണ്ണമ്മൂലയില്‍ തന്നെയുള്ള കുന്നിന്‍പുറത്തു വീട്ടിലാണ് (സര്‍വ്വേ നമ്പര്‍ 2300) ചട്ടമ്പിസ്വാമികള്‍ ജനിച്ചതെന്ന് പ്രശസ്ത ചരിത്രകാരനായ എ.ശ്രീധരമേനോനും മറ്റും പ്രസ്താവിച്ചിട്ടുണ്ട്.
നൂറ്റിയമ്പത്തിയഞ്ചുവര്‍ഷം മുമ്പു ജനിച്ച ഒരാത്മജ്ഞാനിയുടെ ജന്മസ്ഥലത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാകുന്നതും അതേച്ചൊല്ലി കലഹിക്കുന്നതും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മലയാളിയുടെ ഗുരുത്വമില്ലായ്മകൊണ്ടാണ്.
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലത്തെപ്പറ്റി ഗവേഷണം നടത്തിയ പ്രൊഫ. ജഗതി വേലായുധന്‍നായര്‍ 1853–ാമാണ്ട് ആഗസ്റ്റ് മാസം25–ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭരണിനക്ഷത്രത്തില്‍ ഉള്ളൂര്‍ക്കോട് വീട്ടില്‍ നങ്ങമ്മപ്പിള്ളയുടെ മകനായി കുഞ്ഞന്‍ ജനിച്ചു എന്ന് രേഖപ്പെടുത്തുന്നു. (ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍, 1995).
കണ്ണമ്മൂല കവലയില്‍ നിന്ന് കണ്ണമ്മൂല പാലത്തിലേക്കുള്ള പ്രധാന പാതയിലൂടെ ഉദ്ദേശം ഇരുന്നൂറടി ചെല്ലുമ്പോള്‍ പാതയുടെ കിഴക്കുവശത്തായാണ് ഉള്ളൂര്‍ക്കോട് വീട് സ്ഥിതിചെയ്തിരുന്നതെന്നും ഇന്ന് ആ വീടില്ലെന്നും പ്രൊഫ. ജഗതി വേലായുധന്‍നായര്‍ അറിയിക്കുന്നു. വഞ്ചിയൂര്‍ വില്ലേജില്‍ സര്‍വ്വേ2288–ല്‍പ്പെട്ട ഈ വസ്തുവിന്റെ പ്രമാണം താന്‍ വായിച്ചതായും പ്രൊഫ. ജഗതി വേലായുധന്‍നായര്‍ അറിയിക്കുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന എട്ടരയോഗത്തില്‍പ്പെട്ട കൊല്ലൂര്‍ അത്തിയറ മഠത്തിന് ഏതാണ്ട് രണ്ടു വിളിപ്പാട് പടിഞ്ഞാറു മാറിയാണ് ഉള്ളൂര്‍ക്കോട് വീട് സ്ഥിതിചെയ്തിരുന്നതെന്നും വേലായുധന്‍നായര്‍ ഉറപ്പിക്കുന്നു.
കൊല്ലൂര്‍ അത്തിയറമഠം ഒറ്റനിലയിലുള്ള ഓലമേഞ്ഞ ഒരു നാലുകെട്ടായിരുന്നുവെന്ന് പഴയ തലമുറ ഓര്‍ക്കാറുണ്ട്. ഈ മഠത്തിനു തെക്കുവശത്തായി നിലകൊണ്ടിരുന്ന ദേവീക്ഷേത്രത്തിന് ഇപ്പോള്‍ കുറേക്കൂടി പ്രതാപമായി. ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു ചട്ടമ്പിസ്വാമികളുടെ പിതാവായ വാസുദേവശര്‍മ്മ. ഇദ്ദേഹം ഇവിടെ വരുംമുമ്പ് മലയിന്‍കീഴ് ശ്രീകൃഷ്ണക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നുവെന്നും ജീവചരിത്രകാരന്മാര്‍ അനുസ്മരിക്കുന്നു.
കുഞ്ഞന്‍ എന്നാണ് സ്വാമിക്ക് മാതാപിതാക്കള്‍ പേരിട്ടതെങ്കിലും അയ്യപ്പന്‍ എന്ന വിളിപ്പേരാണ് അദ്ദേഹത്തെ അടുപ്പമുള്ളവര്‍ വിളിച്ചിരുന്നത്. കണ്ണമ്മൂലയിലെ ദേവീക്ഷേത്രത്തിലും ശാസ്താക്ഷേത്രത്തിലും പതിവായി പോകാറുണ്ടായിരുന്ന ബാലന് അയ്യപ്പന്‍ എന്ന പേരും ഹൃദ്യമായി തോന്നിയിരിക്കാം. ജനിച്ചത് ഉള്ളൂര്‍ക്കോട്ട് വീട്ടിലാണെങ്കിലും കുഞ്ഞന്‍ വളര്‍ന്നത് കണ്ണമ്മൂലയിലെ കുന്നുംപുറത്തു വീട്ടിലായിരുന്നു. മണ്ണുകുഴച്ചുണ്ടാക്കിയ ചുമരുകളോടുകൂടിയ ഓലമേഞ്ഞ ചെറിയൊരു വീടായിരുന്നു കുന്നുംപുറത്തു വീടെന്നും ചട്ടമ്പിസ്വാമികള്‍ 16 വയസ്സുവരെ താമസിച്ചിരുന്നത് ഈ വീട്ടിലാണെന്നും ജഗതി വേലായുധന്‍നായര്‍ പ്രസ്താവിക്കുന്നു.
വീട്ടിലെ ദാരിദ്യ്രം കുഞ്ഞന്റെ വിദ്യാഭ്യാസത്തെ പലപ്പോഴും തടസ്സപ്പെടുത്തിയിരുന്നു. അയല്‍വക്കത്തുള്ള കുട്ടികള്‍ ആശാന്‍പള്ളിക്കൂടത്തില്‍ പോകുന്നത് നോക്കിനില്‍ക്കാനായിരുന്നു കുഞ്ഞന്റെ ദുര്‍വിധി. പള്ളിക്കൂടത്തില്‍ നിന്ന് മടങ്ങിവരുന്ന സമപ്രായക്കാരുടെ ഓലകള്‍ നോക്കി പഠിക്കാനായി കുഞ്ഞന്റെ പിന്നീടത്തെ പരിശ്രമങ്ങള്‍. എല്ലാവരും ‘ഹരിഃ ശ്രീ’ എന്നാദ്യം എഴുതിപ്പഠിച്ചപ്പോള്‍ ‘ഇതാവത്’ എന്ന വാക്കാണ് താന്‍ ആദ്യമായി വായിച്ചതെന്ന് പില്‍ക്കാലത്ത് ചട്ടമ്പിസ്വാമികള്‍ പറഞ്ഞിട്ടുണ്ട്.
അസാധാരണമായൊരു ജന്മാന്തരവാസനയാല്‍ എഴുത്തുവിദ്യയും കൂട്ടിവായനയും സ്വയം ശീലിക്കാന്‍ കുഞ്ഞന് കഴിഞ്ഞു.കൊല്ലൂര്‍മഠം വകയുള്ള ദേവീക്ഷേത്രത്തില്‍ മാലകെട്ടിക്കൊടുക്കുവാനും കുഞ്ഞന്‍ പതിവായി പോയിരുന്നു.
അച്ഛന്‍ അതേ ക്ഷേത്രത്തിലെ ശാന്തിക്കാരനാണെന്നതും അമ്മ ക്ഷേത്രം ഉടമസ്ഥരായ കൊല്ലൂര്‍ അത്തിയറമഠത്തിലെ അടിച്ചുതളിക്കാരിയാണെന്നതും ക്ഷേത്രവുമായി വിശേഷാല്‍ അടുപ്പമുണ്ടാക്കാന്‍ ബാലനെ പ്രേരിപ്പിച്ചിരിക്കാം. ഉച്ചപൂജ കഴിയുമ്പോള്‍ കിട്ടുന്ന നിവേദ്യച്ചോറും മറ്റൊരു ആകര്‍ഷണമായിരിക്കാം.
കൊല്ലൂര്‍മഠത്തിലെ പുറംജോലികളില്‍ പലതും കുഞ്ഞനാണ് നിര്‍വ്വഹിച്ചിരുന്നത്. പറമ്പില്‍പ്പോയി കായ്കറികള്‍ ശേഖരിക്കുക,കന്നുകാലികളെ അഴിച്ചുകെട്ടുക എന്നിവയെല്ലാം കുഞ്ഞന്റെ അന്നത്തെ ജോലികളില്‍ ഉള്‍പ്പെട്ടിരുന്നു.
മഠത്തിലെ പോറ്റിക്കുട്ടികളെ സംസ്കൃതം പഠിപ്പിക്കാന്‍ ഇക്കാലത്ത് ഒരു ശാസ്ത്രികളെ പരദേശത്തുനിന്ന് കൊണ്ടുവന്നു. ശാസ്ത്രികള്‍ കുട്ടികളെ പൂമുഖത്തിരുത്തി സംസ്കൃതം പഠിപ്പിക്കുമ്പോള്‍ അടിച്ചുതളിക്കാരിയുടെ മകന് വെളിയിലിരുന്ന് കേള്‍ക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. താന്‍ പഠിപ്പിച്ച പാഠത്തില്‍നിന്ന് ശാസ്ത്രികള്‍ ചില ചോദ്യങ്ങള്‍ ഒരിക്കല്‍ ചോദിച്ചപ്പോള്‍ ശിഷ്യന്മാര്‍ക്ക് ഉത്തരം പറയാന്‍ കഴിയാതെ വന്നുവെന്നും എല്ലാം ശ്രദ്ധിച്ച് വെളിയില്‍ നില്‍ക്കുകയായിരുന്ന കുഞ്ഞന്‍ ശരിയായ ഉത്തരം വിളിച്ചു പറഞ്ഞുവെന്നും തുടര്‍ന്ന് ശാസ്ത്രികള്‍ അവനെക്കൂടി ഉള്ളിലിരുത്തി പഠിക്കാന്‍ അനുവദിച്ചെന്നും ജീവചരിത്രങ്ങളില്‍ കാണുന്നു.
ക്ഷേത്രാരാധനയും ജപവുമെല്ലാം കുട്ടിക്കാലം മുതല്‍ കുഞ്ഞന് ഒഴിവാക്കാന്‍ വയ്യാത്ത നിഷ്ഠകളായിരുന്നു. ഭജനം ഏതു ദുഃഖത്തിനും പരിഹാരമാണെന്ന പാഠം, പെറ്റമ്മയില്‍ നിന്ന് കുഞ്ഞന് പഠിച്ചിരുന്നു. കൊല്ലൂര്‍മഠത്തിനടുത്തുള്ള ശാസ്താക്ഷേത്രത്തില്‍വച്ച് അജ്ഞാതനായ ഒരവധൂതനെ കുഞ്ഞന്‍ ഇക്കാലത്ത് പരിചയപ്പെട്ടു. ഇതു ജപിച്ച് സിദ്ധി വരുത്തിക്കൊള്ളണം എന്ന ഉപദേശത്തോടെ അദ്ദേഹം കുഞ്ഞന് ബാലാസുബ്രഹ്മണ്യമന്ത്രം ഉപദേശിച്ചു.
കേരളീയരുടെ ധ്യാനമന്ത്രങ്ങളില്‍ ഉള്‍പ്പെടാത്ത ബാലാസുബ്രഹ്മണ്യമന്ത്രം (ബാലയോടുകൂടിയ അതായത് പാര്‍വതിയോടുകൂടിയ സുബ്രഹ്മണ്യന്റെ മന്ത്രം) ഉപദേശിച്ച അവധൂതന്‍ ശാക്തേയ – ഷണ്‍മുഖമതങ്ങളെ സമന്വയിപ്പിച്ച ഒരു പരദേശിയാകാനാണ് സാദ്ധ്യത.ചൂണ്ടുവിരല്‍കൊണ്ട് നെറുകയില്‍ സ്പര്‍ശിച്ചശേഷം വലതുകര്‍ണ്ണത്തില്‍ ബാലാസുബ്രഹ്മണ്യമന്ത്രം ഉപദേശിക്കുകയായിരുന്നു ആ അവധൂതന്‍ ചെയ്തത്. പില്‍ക്കാലത്ത് തന്റെ ശിഷ്യന്മാര്‍ക്ക് ചട്ടമ്പിസ്വാമികള്‍ ഉപദേശിച്ചുകാടുത്തതും ഈ ബാലാസുബ്രഹ്മണ്യമന്ത്രമായിരുന്നു.
കണ്ണമ്മൂലയ്ക്കടുത്തുള്ള പേട്ടയില്‍ അക്കാലത്ത് രാമന്‍പിള്ള ആശാന്‍ എന്നൊരു പണ്ഡിതന്‍ ജീവിച്ചിരുന്നു. അദ്ധ്യാപകന്,ഭാഷാവിദഗ്ദ്ധന്‍, കവി, പ്രാസംഗികന് എന്നീ നിലകളില്‍ രാമന്‍പിള്ള ആശാന്‍ പ്രശസ്തനായിരുന്നു. ഏകമകന്,കുന്നുകുഴിയിലുള്ള ഒരു ആംഗ്ലോ ഇന്ത്യന്‍ യുവതിയെ വിവാഹം കഴിക്കാനായി ക്രിസ്തുമതം സ്വീകരിച്ചതില്‍ ദുഃഖിതനുമായിരുന്നു.തിരുവനന്തപുരം പബ്ളിക് ലൈബ്രറിയില്‍ അക്കാലത്ത് നടത്തിയിരുന്ന പ്രസംഗങ്ങളില്‍ ആശാന്‍ പതിവായി പങ്കെടുത്തിരുന്നു.കേരളീയരുടെ വാണിജ്യവൈമുഖ്യത്തെപ്പറ്റിയും രാമായണ സദാചാരതത്വങ്ങളെപ്പറ്റിയും രാമന്‍പിള്ള ആശാന്‍ നടത്തിയ പ്രസംഗങ്ങള്‍ അച്ചടിച്ചിട്ടുമുണ്ട്. മലയാളലിപി പരിഷ്കരണത്തിലും രാമന്‍പിള്ള ആശാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാമന്‍പിള്ള ആശാന്റെ കോപ്പി ബുക്കുകളാണ് തിരുവിതാംകൂറിലെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗീകരിച്ചിരുന്നത്. രണ്ടുവര്‍ഷം മാത്രമാണ് രാമന്‍പിള്ള ആശാന്റെ വിദ്യാലയത്തില്‍ കുഞ്ഞന് പഠിച്ചിരുന്നത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് പണിയുന്നതിന് കൂലിക്കാരെ ആവശ്യമുണ്ടെന്നറിഞ്ഞ് കുഞ്ഞന്‍ പഠിത്തം മതിയാക്കി പണിക്കു പോയി.
പിന്നീട് കൂലിപ്പണി ഉപേക്ഷിച്ച് സഹോദരതുല്യനായ കൃഷ്ണപിള്ളയുടെ കീഴില്‍ ആധാരമെഴുത്തില്‍ പരിശീലനം നേടി.നെയ്യാറ്റിന്‍കരയിലും ഭൂതപ്പാണ്ടിയിലും ആധാരമെഴുത്തുകാരനായി അല്പകാലം കഴിഞ്ഞു. ഇതിനിടയില്‍ സെക്രട്ടേറിയറ്റില്‍ ഒരു കണക്കപ്പിള്ളയായി താത്കാലിക ജോലി കിട്ടി. വിക്രമന്‍തമ്പി എന്ന മേലുദ്യോഗസ്ഥനോട് പിണങ്ങി വൈകാതെ അവിടെ നിന്നു പിരിയേണ്ടിവന്നു. ഈ വിക്രമന്‍തമ്പിയാണ് ആയില്യം തിരുനാള്‍ രാമവര്‍മ്മമഹാരാജാവിനുവേണ്ടി കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെ അറസ്റ്റുചെയ്ത് ഹരിപ്പാട്ട് കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചത്.
ജോലി നഷ്ടപ്പെട്ട കുഞ്ഞന്‍പിള്ള വീണ്ടും പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ വിദ്യാലയത്തിലെ താഴ്ന്ന ക്ളാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകനായി ചേര്‍ന്നു. താഴ്ന്ന ക്ളാസ്സിലെ വിദ്യാര്‍ത്ഥികളുടെ അദ്ധ്യാപകനെ അക്കാലത്ത് തിരുവനന്തപുരത്ത് ചട്ടമ്പി എന്നാണ് പറഞ്ഞിരുന്നത്. ചട്ടം പഠിപ്പിക്കുന്ന ആളാണ് ചട്ടമ്പി.
പേട്ടയില്‍ രാമന്‍പിള്ള ആശാന്റെ അദ്ധ്യക്ഷതയില്‍ നടന്നുവന്നിരുന്ന ജ്ഞാനപ്രജാഗരസഭയില്‍ നടന്നിരുന്ന പ്രൌഢചര്‍ച്ചകള്‍ കുഞ്ഞന്‍പിള്ളയെ ആകര്‍ഷിച്ചിരുന്നു. സ്വാമിനാഥദേശികര്‍, പി. സുന്ദരംപിള്ള, തൈക്കാട്ട് അയ്യാവ് തുടങ്ങിയവര്‍ ഈ സഭയില്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നു.
തിരുവനന്തപുരത്തെ നവരാത്രിസദസ്സില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടില്‍ നിന്നുവന്ന സുബ്ബജടാപാഠികളെ ഇരുപത്തിമൂന്നാംവയസ്സില്‍ കുഞ്ഞന്‍പിള്ള പരിചയപ്പെടുന്നതും ജ്ഞാനപ്രജാഗരസഭയില്‍വച്ചാണ്. സുബ്ബജടാപാഠികളുടെ പ്രഭാഷണത്തില്‍ ആകൃഷ്ടനായ കുഞ്ഞന്‍പിള്ള തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു.
ജടാപാഠികള്‍ സ്വദേശമായ കല്ലടക്കുറിച്ചിയിലേക്ക് മടങ്ങിയപ്പോള്‍ കുഞ്ഞന്‍പിള്ളയെയും കൂടെക്കൊണ്ടുപോയി. നാലുവര്‍ഷം കുഞ്ഞന്‍പിള്ള കല്ലടക്കുറിച്ചിയില്‍ താമസിച്ച് ധര്‍മ്മശാസ്ത്രവും തര്‍ക്കശാസ്ത്രവും മന്ത്രശാസ്ത്രവും വേദാന്തവും നിഷ്ഠയോടെ പഠിച്ചു.
കല്ലടക്കുറിച്ചിയില്‍ നിന്ന് കുഞ്ഞന്‍പിള്ള മടങ്ങിയത് ഷണ്‍മുഖദാസനായാണ്. ഒരു ദേശാടനത്തിനുവേണ്ടിയാണ് തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. ഇക്കാലത്ത് പരിചയപ്പെട്ട ഒരു തങ്ങളില്‍ നിന്ന് ഖുര്‍ – ആന്‍ ശ്രദ്ധാപൂര്‍വ്വം പഠിച്ചു. ഏതാനും മാസങ്ങള്‍ മരുത്വാമലയിലെ ഒരു ഗുഹയില്‍ തപസ്സനുഷ്ഠിച്ചു. ഈ ഗുഹ നേരില്‍ കാണാനും ഉപ്പുരസമുള്ള തണുത്ത കാറ്റ് ഏല്‍ക്കാനും ഈയിടെ എനിക്കും ഒരു സന്ദര്‍ഭമുണ്ടായി.
മരുത്വാമലയില്‍ തപസ്സനുഷ്ഠിക്കുമ്പോഴാണ് ആത്മാനന്ദസ്വാമികള്‍ എന്നൊരു സന്ന്യാസിയെ പരിചയപ്പെടാന്‍ ഷണ്‍മുഖദാസന് അവസരം ലഭിച്ചത്. പൂര്‍വ്വാശ്രമത്തില്‍ കുമാരവേലുനാടാര്‍ എന്ന നാമധാരിയായ ഈ സന്ന്യാസി വൈകുണ്ഠസ്വാമികളുടെ ശിഷ്യനാണെന്നു വരാം. വൈകുണ്ഠസ്വാമികളുടെ ശിഷ്യന്മാര്‍ നിര്‍മ്മിച്ച ചെറിയൊരുഗുഹാക്ഷേത്രം മരുത്വാമലയില്‍ ചട്ടമ്പിസ്വാമികള്‍ തപസ്സനുഷ്ഠിച്ച ഗുഹയ്ക്കടുത്തായി കാണാനുണ്ട്.
ദേശാടനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയ ഷണ്‍മുഖദാസന്‍ തമ്പാനൂരുള്ള കല്ലുവീട്ടിലാണ് ആദ്യകാലത്ത് താമസിച്ചിരുന്നത്. അന്ന് കല്ലുവീട്ടില്‍ ഉണ്ടായിരുന്ന ഓവര്‍സിയര്‍ ഗോവിന്ദപ്പിള്ള ഷണ്‍മുഖദാസന്റെ ഒരു അകന്ന ബന്ധുകൂടിയായിരുന്നു.പൊതുമരാമത്തുവകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഗോവിന്ദപ്പിള്ളയ്ക്ക് ഇടയ്ക്കിടെ സ്ഥലംമാറ്റങ്ങളുണ്ടാകും. അങ്ങനെ വാമനപുരത്തും നെടുമങ്ങാട്ടും ജോലിചെയ്യുമ്പോള്‍ ഷണ്‍മുഖദാസനും അവിടെയെല്ലാം പോയി താമസിക്കുമായിരുന്നു.
തിരുവനന്തപുരത്ത് കോട്ടയ്ക്കകത്തുണ്ടായിരുന്ന കൂപക്കരമഠത്തിലെ (എട്ടരയോഗത്തില്‍പ്പെട്ടവരാണ് കൂപക്കര പോറ്റിമാരും)ഗ്രന്ഥശാല ചട്ടമ്പിസ്വാമികള്‍ പ്രയോജനപ്പെടുത്തുന്നത് ഇക്കാലത്താണ്. കൂപക്കരയിലെ ഗ്രന്ഥശാല ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് അമ്മയുടെ രോഗവൃത്താന്തം ഷണ്മുഖദാസന് അറിയുന്നത്. മകന്റെ മടിയില്‍ തലവച്ച് ദേഹംവെടിയാന്‍ അമ്മയ്ക്ക് വിധിയുണ്ടായി. അമ്മയുടെ മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞതോടെ ഷണ്‍മുഖദാസന്‍ വീണ്ടും തീര്‍ത്ഥാടനത്തിനായി തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ടു.
നാഗര്‍കോവിലിനടുത്ത് വടിവീശ്വരം എന്ന സ്ഥലത്തുവച്ച് കാഴ്ചയില്‍ അതിപ്രാകൃതനായ ഒരു അവധൂതനെ ഷണ്‍മുഖദാസന്‍ ഇക്കാലത്ത് കണ്ടെത്തി. യാചകനാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന ഈ പ്രാകൃതവേഷധാരി ആരോ ഉപേക്ഷിച്ച എച്ചില്‍ ഭക്ഷിക്കുകയായിരുന്നു.ഈ അവധൂതന്റെ അനുഗ്രഹശേഷമാണ് തന്റെ ആദ്ധ്യാത്മികചര്യയ്ക്ക് വ്യക്തത ലഭിച്ചതെന്ന് അദ്ദേഹം സുഹൃത്തുക്കളോടു പിന്നീട് പറഞ്ഞു.
തമ്പാനൂരുള്ള കല്ലുവീടിനു പുറമേ നന്ത്യാരുവീട്, വഞ്ചിയൂരുള്ള ചാഞ്ഞാംവീട്, മുട്ടടയ്ക്കടുത്തുള്ള ചിറ്റല്ലൂര്‍ വീട്,ശാസ്തമംഗലത്തുള്ള ശ്രീരംഗത്തുവീട് വെളുത്തേരിയുടെയും പെരുനെല്ലിയുടെയും വീടുകള്‍.. എന്നിങ്ങനെ സ്വാമി പതിവായി പോയിരുന്ന ഭവനങ്ങള്‍ തിരുവ നന്തപുരത്ത് പലതാണ്.
ജീവിതത്തിലൊരിക്കലും കാഷായം ധരിക്കാത്തതും സന്ന്യാസനാമത്തില്‍ അറിയപ്പെടാനാഗ്രഹിക്കാത്തതും അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. ജനങ്ങളാണ് അദ്ദേഹത്തെ ചട്ടമ്പിസ്വാമികള്‍ എന്നു വിളിച്ചത്. വെളുത്ത ഒരൊറ്റമുണ്ടുടുത്ത് തോര്‍ത്തു പുതയ്ക്കുകയാണ് അദ്ദേഹത്തിന്റെ രീതി. കഴുത്തിലൊരു രുദ്രാക്ഷമാല അണിഞ്ഞിരുന്നതായും വലതുകൈയിലെ ചൂണ്ടാണിവിരലില്‍ ഒരു ഇരുമ്പുമോതിരം ധരിച്ചതായും ജീവചരിത്രകാരന്മാര്. താളംപിടിക്കാനായാണ് ഇരുമ്പുമോതിരം ധരിച്ചതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രമെഴുത്ത് കെ.എം. വര്‍ഗ്ഗീസ്, ചട്ടമ്പിസ്വാമികളുടെ ബാഹ്യരൂപം വാക്കുകള്‍കൊണ്ട് വരച്ചിട്ടുണ്ട്. സ്ഥിതപ്രജ്ഞനായ ഒരു മദ്ധ്യവയസ്കനെയാണ് ചിത്രമെഴുത്ത് വര്‍ഗ്ഗീസ് അവതരിപ്പിച്ചത്.
മുകുന്ദന്‍തമ്പി എന്ന തന്റെ ഗുരുനാഥന്റെ ചിത്രീകരണശൈലിയെ ദേവവരപ്രസാദം എന്ന് ചട്ടമ്പിസ്വാമി വിശേഷിപ്പിച്ചതിനെപ്പറ്റിയും ചിത്രമെഴുത്ത് വര്‍ഗ്ഗീസ് അനുസ്മരിക്കുന്നു. പെട്ടെന്ന് കോപിക്കുകയും അതിലും പെട്ടെന്ന് കോപമോചനം നേടുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ശിഷ്യന്മാര്‍ അനുസ്മരിക്കുന്നുണ്ട്.
ചട്ടമ്പിസ്വാമികള്‍ ഷണ്‍മുഖദാസനായിരുന്ന കാലത്തെ സഹചാരികളില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരു. ഇവര്‍ തമ്മിലുള്ള ആത്മീയബന്ധത്തെപ്പറ്റി രണ്ടു ചേരിയില്‍ നിന്ന് കേരളീയര്‍ തര്‍ക്കിക്കുന്നതു കാണുമ്പോള്‍ നമ്മിലുള്ള സങ്കുചിതത്വം പുറത്തുവരാറുണ്ട്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും തമ്മിലുണ്ടായിരുന്ന ആത്മീയ ബന്ധത്തെപ്പറ്റി നടരാജഗുരു പറഞ്ഞതിനോടാണ് ഞാനും യോജിക്കുന്നത്. നാരായണഗുരുവില്‍ നിന്ന് ഗ്രഹിച്ച വിവരങ്ങളാണ് നടരാജഗുരു രേഖപ്പെടുത്തിയത്.ചട്ടമ്പിസ്വാമികളെ തന്റെ ഗുരുവായി കാണുന്നതില്‍ തെറ്റില്ലെന്ന് നാരായണഗുരു അറിയിച്ചതായാണ് നടരാജഗുരു രേഖപ്പെടുത്തുന്നത്.
ചട്ടമ്പിസ്വാമികളെ സ്നാപകയോഹന്നാനോടും ശ്രീനാരായണഗുരുവിനെ യേശുക്രിസ്തുവിനോടും തുടര്‍ന്ന് നടരാജഗുരു താരതമ്യപ്പെടുത്തി. 1883–ലാണ് ഇവര്‍തമ്മില്‍ ആദ്യമായി കണ്ടത്.
ചട്ടമ്പിസ്വാമികള്‍ക്ക് അന്ന് 27 വയസ്സും നാരായണഗുരുവിന് 24 വയസ്സും. ചെമ്പഴന്തിക്കടുത്തുള്ള അണിയൂര്‍ക്ഷേത്രത്തില്‍വച്ചാണ് ഇവര്‍ പരസ്പരം കാണുന്നത്. ജന്മാന്തരസൌഹൃദത്തിന്റെ തുടര്‍ച്ചയായാണ് ഈ ആദ്യകാഴ്ചയെയും തുടര്‍ന്നുള്ള സഹവാസത്തെയും ഇരുവരും കണ്ടത്.
സര്വ്വജ്ഞന്, ഋഷി, സദ്ഗുരു, പരിപൂര്‍ണ്ണകലാനിധി, മഹാപ്രഭു തുടങ്ങിയ വിശേഷണങ്ങള്‍കൊണ്ടാണ് ചട്ടമ്പിസ്വാമിയെ നാരായണഗുരു ചരമശ്ലോകത്തില്‍ വിശേഷിപ്പിച്ചത്. പന്മനയിലെ വായനശാലയില്‍ വച്ചു നടന്ന സമാധിവാര്‍ത്തയറിഞ്ഞ് പന്മനയിലേക്ക് ശ്രീനാരായണഗുരു പോകാത്തത് എന്തുകൊണ്ടാവാം? ഗുരുവിന്‍റെ മാര്‍ഗ്ഗത്തില്‍ നിന്ന് – ചട്ടമ്പിസ്വാമിയുടെ മാര്‍ഗ്ഗത്തില്‍ നിന്ന് – വ്യത്യസ്തമായ ഒരു ദര്‍ശനം ശിഷ്യന്‍ അപ്പോഴേക്ക് സ്വീകരിച്ചതുകൊണ്ടുതന്നെ.
നീലകണ്ഠതീര്‍ത്ഥപാദസ്വാമിയെപ്പോലെയോ തീര്‍ത്ഥപാദപരമഹംസസ്വാമിയെപ്പോലെയോ ചട്ടമ്പിസ്വാമികളുടെ തീര്‍ത്ഥപാദപരമ്പരയില്‍പ്പെട്ട ഒരു ശിഷ്യനായിരുന്നില്ല ശ്രീനാരായണഗുരു. നായര്‍, ഈഴവര്‍, പുലയര്‍, പറയര് തുടങ്ങിയ കേരളീയര്‍ ദ്രാവിഡരായിരുന്നുവെന്നും ആര്യന്മാരായ ബ്രാഹ്മണര്‍ പില്‍ക്കാലത്ത് കേരളത്തിലേക്ക് കുടിയേറ്റക്കാരായി എത്തിയതാണെന്നും ചട്ടമ്പിസ്വാമികള്‍ കരുതിയിരുന്നു.
സ്വാമിനാഥദേശികര്‍, പി. സുന്ദരംപിള്ള, തൈക്കാട് അയ്യാവ് തുടങ്ങിയ ദ്രാവിഡപക്ഷപാതികളുടെ സ്വാധീനം ചട്ടമ്പിസ്വാമികളുടെ കാഴ്ചപ്പാടില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. ദ്രാവിഡഭാഷകളെപ്പറ്റി എല്ലിസ് മദ്രാസ്സില്‍ നടത്തിയ പ്രസംഗം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നതായി പ്രാചീന മലയാളം തെളിവു തരുന്നു. ഇന്തോ – ആര്യന്‍ഭാഷ സംസാരിക്കുന്നവരെല്ലാം ആര്യന്മാരോ ദ്രാവിഡഭാഷ സംസാരിക്കുന്നവരെല്ലാം ദ്രാവിഡരോ അല്ലെന്ന് ചട്ടമ്പിസ്വാമികള്‍ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നുവെന്ന് തോന്നുന്നില്ല.
നമ്പൂതിരിമാരുടെ ആഗമനത്തെത്തുടര്‍ന്നാണ് കേരളീയര്‍ നായരും ഈഴവരും മറ്റുമായി വേര്‍തിരിഞ്ഞതെന്നും ഇരുവരും യോജിച്ചുനില്‍ക്കണമെന്ന് സ്വാമികള്‍ ആഗ്രഹിച്ചിരുന്നതായും ശിഷ്യര്‍ രേഖപ്പെടുത്തുന്നു.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രചാരത്തോടൊപ്പം ഇവിടെ വ്യാപകമായ ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെ ചട്ടമ്പിസ്വാമികള്‍ ഉദാരമായി സ്വാഗതം ചെയ്യാന്‍ തയ്യാറായിരുന്നില്ല.
`മതമേതായാലും ശരി മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന വ്യത്യസ്ത സമീപനം സ്വീകരിക്കാനും അദ്ദേഹം ഒരുക്കമായിരുന്നില്ല.
മതമേതായാലും ശരി മനുഷ്യന്‍ നന്നായാല്‍ മതി എന്ന തന്റെ സന്ദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്യാതിരിക്കാന്‍വേണ്ടിക്കൂടിയാണല്ലോ ശ്രീനാരായണഗുരു പിന്നീട് കുമാരനാശാനെക്കൊണ്ട് മതപരിവര്‍ത്തന രസവാദം എഴുതിപ്പിച്ചത്.
ഏറ്റുമാനൂര്‍ പോലെയുള്ള മഹാക്ഷേത്രങ്ങളില്‍ ഉത്സവം നടക്കുമ്പോള്‍ ‘നിങ്ങള്‍ പാപികളാണ്’ എന്ന പ്രകോപനപരമായ സംബോധനകളിലൂടെ മതപരിവര്‍ത്തനാഹ്വാനം നടത്തുന്ന ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കുള്ള മറുപടിയായിരുന്നു ചട്ടമ്പിസ്വാമികളുടെ ‘ക്രിസ്തുമതഛേദനം’ എന്ന ആദ്യകൃതി.
ഷണ്‍മുഖദാസന്‍ എന്നാണ് ഗ്രന്ഥകാരന്റെ പേരായി കൊടുത്തിട്ടുള്ളത്. ക്രിസ്തുമതഛേദനം എന്ന പുസ്തകം എഴുതുക മാത്രമല്ല അതിലെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ കാളിയാങ്കണ്ഡ224ല്‍ നീലകണ്ഠപിള്ളയെയും കരുവാ കൃഷ്ണനാശാനെയും ചുമതലപ്പെടുത്തുകയും ചെയ്തു. ആദ്യത്തെയാള്‍ നായരും രണ്ടാമത്തെയാള്‍ ഈഴവസമുദായാംഗവും എന്നത് പ്രത്യേകം ശ്രദ്ധേയം.
ക്രിസ്തുമതഛേദനത്തിന്റെ ആദ്യഭാഗം ക്രിസ്തുമതസാരമാണെന്നും ഛേദനം എന്ന രണ്ടാംഭാഗം സമരോത്സുകരായ അക്കാലത്തെ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കുള്ള മറുപടിയാണെന്നും ഈ ഗ്രന്ഥത്തിന്റെ വിമര്‍ശകര്‍ ഓര്‍ക്കാറില്ല.
പ്രാചീന മലയാളം (1916) എന്ന ഗ്രന്ഥത്തിലൂടെ പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളം സൃഷ്ടിച്ചതെന്നും ഇങ്ങനെ സൃഷ്ടിച്ച കേരളമാണ് പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തതെന്നുമുള്ള ഐതിഹ്യത്തെ ചോദ്യംചെയ്യുന്നു. ‘കേരളമാഹാത്മ്യം’ പോലുള്ള കൃതികള്‍ ദുഷ്ടലക്ഷ്യത്തോടെ എഴുതിയതാണെന്നും പ്രാചീന മലയാളം സൂചിപ്പിക്കുന്നു. നായന്മാര് ശൂദ്രരല്ലെന്നും ആര്യാവര്‍ത്തത്തിലെ ചാതുര്‍വര്‍ണ്ണ്യം കേരളത്തിലുണ്ടായിരുന്നില്ലെന്നും തുടര്‍ന്നു വാദിക്കുന്നു.
1921–ല്‍ പ്രസിദ്ധപ്പെടുത്തിയ ‘വേദാധികാരനിരൂപണം’ അക്കാലത്ത് വിവാദങ്ങളുണ്ടാക്കി. വേദവും ഇതരവിജ്ഞാനങ്ങളുമെല്ലാം ജാതിമതവര്‍ണ്ണവര്‍ഗ്ഗഭേദമന്യേ ആര്‍ക്കും പഠിക്കാനും പഠിപ്പിക്കാനും അവകാശപ്പെട്ടതാണെന്ന് ചട്ടമ്പിസ്വാമികള്‍ ഈ കൃതിയിലൂടെ വാദിച്ചു. ജാനശ്രുതി എന്ന ശൂദ്രന്‍ രൈക്വനില്‍ നിന്ന് വിദ്യ അഭ്യസിച്ച കഥ അദ്ദേഹം വേദാധികാര നിരൂപണത്തിലും പ്രാചീന മലയാളത്തിലും ഉദ്ധരിക്കുന്നു. ഇതേ കഥ പില്‍ക്കാലത്ത് സ്വമതസ്ഥാപനത്തിനായി അംബേദ്കറും ഉദ്ധരിച്ചിരുന്നു.
“എല്ലാവരുടെയും സ്വഭാവത്തെയും പരിശുദ്ധമാക്കേണ്ടതായ വേദത്തിനുപോലും ശൂദ്രരുടെ അദ്ധ്യയനത്താല്‍ മഹിമ കുറഞ്ഞുപോകുമെങ്കില്‍ ആ മഹിമ എത്രത്തോളം നിലനില്‍ക്കും” എന്നാണ് വേദാധികാര നിരൂപണത്തില്‍ ചട്ടമ്പിസ്വാമികള്‍ സന്ദേശരഹിതമായി ചോദിച്ചത്. ആത്മജ്ഞാനി ഇങ്ങനെ വിവാദങ്ങള്‍ സൃഷ്ടിക്കാമോ? കുട്ടിക്കാലത്ത് അച്ഛനില്‍ നിന്ന് സ്നേഹവാത്സല്യങ്ങള്‍ ലഭിക്കാത്തതും ചട്ടമ്പിസ്വാമികളുടെ പില്‍ക്കാലദര്‍ശനങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രേരണ വഹിച്ചിട്ടുണ്ടാവാം.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലുമായി കേരളത്തില്‍ നടന്നത് മതപുനരുദ്ധാരണപ്രവര്‍ത്തനങ്ങളായിരുന്നുവെന്നും അത് സാംസ്കാരികനവോത്ഥാനത്തില്‍ ഭിന്നമായിരുന്നെന്നും ഈയിടെ പ്രശസ്ത ചരിത്രകാരനായ ഡോ. എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെട്ടു. ചട്ടമ്പിസ്വാമികളുടെയും നാരായണഗുരുസ്വാമികളുടെയും പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും മതപുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ല.
സാംസ്കാരിക നവോത്ഥാനപ്രവര്‍ത്തനങ്ങളും മതനവോത്ഥാനപ്രവര്‍ത്തനങ്ങളും പരസ്പരം യോജിക്കാത്ത സമാന്തരരേഖകളായിരുന്നില്ല ഭാരതത്തില്‍. ബംഗാളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ അതേപോലെ ആവര്‍ത്തിച്ചില്ലല്ലോ എന്നു സന്ദേഹിക്കുന്നവര്‍ക്കു മാത്രമേ കേരളത്തിലെ സാംസ്കാരിക നവോത്ഥാനസങ്കല്പങ്ങളെ മതനവോത്ഥാനസന്ദേശങ്ങളായി കാണാന്‍ കഴിയൂ.
സമൂഹത്തിന്റെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ നൈദാനികന്‍ (ഡയഗണോസ്റ്റ്) ആയിരുന്നു ചട്ടമ്പിസ്വാമികള്‍. രോഗത്തിന് സൌമ്യചികിത്സകൂടി വിധിച്ച ഭിഷഗ്വരനായിരുന്നു ശ്രീനാരായണഗുരു. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ പരസ്പരപൂരകമായിരുന്നുവെന്ന് തിരിച്ചറിയാന്‍ കേരളത്തിന് കഴിയേണ്ടിയിരിക്കുന്നു.
കണ്ണമ്മൂലയിലെ ഒരു ട്രാഫിക് ഐലന്‍ഡില്‍ ഒതുങ്ങിപ്പോയ ഇപ്പോഴത്തെ ചട്ടമ്പിസ്വാമി സ്മാരകം കേരളീയര്‍ക്ക് നാണക്കേടാണ്.
ചട്ടമ്പിസ്വാമികളുടെ കൃതികള്‍
1. ക്രിസ്തുമതഛേദനം
2. പ്രാചീനമലയാളം
3. വേദാധികാരനിരൂപണം
4. മനോനാശം അഥവാ ശുദ്ധ്വാദ്വൈതഭാവന
5. ദേശനാമങ്ങള്‍
6. ശരീരതത്വസംഗ്രഹം
7. ഒഴിവിലൊടുക്കം (വിവര്‍ത്തനം)
8. ആദിഭാഷ
9. പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം
10. ശ്രീചക്രപൂജാതത്വം
ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും
സ്വാമി വിവേകാനന്ദന്‍ തന്റെ കേരളപര്യടനത്തിനിടയില്‍ എറണാകുളത്തുവച്ചാണ് ചട്ടമ്പിസ്വാമികളെ പരിചയപ്പെടുന്നത്.
ചിന്മുദ്രയെക്കുറിച്ച് വിശദീകരിച്ചുകേട്ടാല്‍ കൊള്ളാമെന്ന് സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പെരുവിരലും ചൂണ്ടുവിരലും പരസ്പരം സ്പര്‍ശിച്ചുകൊണ്ട് ചിന്മുദ്ര പിടിക്കുമ്പോള്‍ ലഭിക്കുന്ന സ്പന്ദനത്തെപ്പറ്റിയും സ്പന്ദനത്തിന്റെ ശിരസ്സിലേക്കുള്ള പ്രവാഹഗതിയെപ്പറ്റിയും ബൃഹദാരണ്യകോപനിഷത്തിലെ അപ്രകാശിതമായ ഒരു പ്രമാണശ്ലോകം ഉദ്ധരിച്ചുകൊണ്ട് ചട്ടമ്പിസ്വാമി വിവേകാനന്ദനോടു വിശദീകരിച്ചു.
കേരളത്തില്‍ താന്‍കണ്ട ഗണനീയവ്യക്തികളില്‍ ഒരാളായി ചട്ടമ്പിസ്വാമിയെ സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ചത് ഇതേത്തുടര്‍ന്നാണ്.
അയ്യങ്കാളി, ജാതിക്കോമരങ്ങളെ വില്ലുവണ്ടിയിലെത്തി വിറപ്പിച്ച നവോത്ഥാന നായകന്‍
1863 ആഗസ്റ്റ് 28 ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ പെരുങ്കാട്ടു വിള വീട്ടില്‍ അയ്യന്റെയും മാലയുടെയും മകനായാണ് അയ്യങ്കാളി ജനിച്ചത്. മനുഷ്യന് എന്ന പരിഗണന പോലും ലഭിക്കാതിരുന്ന ഒരു ജനതയെയാണ് അയ്യങ്കാളി കണ്ടത്. ചുറ്റും നടമാടിയ ഉച്ചനീചത്വത്തിനും സാമൂഹിക ബഹിഷ്‌കരണത്തിനുമെതിരെ പോരാടാന്‍ അദ്ദേഹം തീരുമാനിച്ചു. 28-ാം വയസ്സിലാണ് ചരിത്രപസിദ്ധമായ വില്ലുവണ്ടി യാത്ര അദ്ദേഹം നടത്തിയത്. അധസ്ഥിത ജന വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാതിരുന്ന രാജപാതകളില്‍ക്കൂടീ പുതിയപ്രഭാതത്തിന്റെ മണിയടിശബ്ദവുമായി അദ്ദേഹത്തിന്റെ വില്ലുവണ്ടി സാമൂഹിക അസമത്വത്തിനെ വെല്ലുവിളിച്ചുകൊണ്ട് സഞ്ചരിച്ചു.
വിദ്യാഭ്യാസം നേടാന്‍ അവകാശമില്ലാതിരുന്ന ജനതയ്ക്കു വേണ്ടി അദ്ദേഹം സ്വന്തമായി പള്ളിക്കൂടം തന്നെ സ്ഥാപിച്ചു. പുതുവല്‍ വിളാകത്ത് സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടത്തി സ്‌കൂളാക്കി ഉയര്‍ത്തുകയും ചെയ്തു. ഐതിഹാസികമായ കാര്‍ഷിക പണിമുടക്ക് സമരം അതിനൊരു നിമിത്തമായി മാറി. 1907 ലാണ് അവശതയനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും വേണ്ടി സാധുജനപരിപാലന സംഘം രൂപീകരിച്ചത്. അവര്‍ണരെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവുമായി ചാവടി നട സ്‌കൂളിലെത്തിയ അയ്യങ്കാളിയും സംഘവും സ്‌കൂള്‍ പ്രവേശനത്തിനെ എതിര്‍ത്തവരെ ശക്തമായി നേരിട്ടു. എങ്ങനെയും അവര്‍ണകുട്ടികളുടെ സ്‌കൂള്‍ പ്രവേശനം സാദ്ധ്യമാക്കുമെന്ന തീരുമാനം അയ്യങ്കാളി എടുത്തത് ഈ സംഭവത്തോടെയാണ്. നെടുമങ്ങാടും കഴക്കൂട്ടത്തും ബാലരാമപുരത്തുമൊക്കെ ചന്തകളില്‍ കയറാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അയിത്തജന വിഭാഗങ്ങള്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയപ്പോള്‍ എതിര്‍ക്കാനെത്തിയത് മുസ്ലിം മാടമ്പികളായിരുന്നു. അവിടെയും അയ്യങ്കാളിയുടെ നിശ്ചയ ദാര്‍ഢ്യം തന്നെ വിജയിച്ചു.
ശ്രീമൂലം പ്രജാ സഭയില്‍ പുലയവിഭാഗത്തിന്റെ പ്രതിനിധിയായി സുഭാഷിണി പത്രാധിപര്‍ പി കെ ഗോവിന്ദപ്പിള്ളയെ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തതോടെ ഒരു ജനതയുടെ സങ്കടങ്ങളും ആവശ്യങ്ങളും പ്രജാസഭയില്‍ മുഴങ്ങിക്കേട്ടു തുടങ്ങി. പി കെ ഗോവിന്ദപ്പിള്ളയുടെ അഭ്യര്‍ത്ഥനയിലൂടെ പ്രജാ സഭയില്‍ പുലയരില്‍ നിന്നു തന്നെ ഒരു പ്രതിനിധിയെ നിയോഗിക്കാന്‍ ദിവാന്‍ തീരുമാനിച്ചു. അങ്ങനെ 1911 ഡിസംബര്‍ 4 ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയിലേക്ക് പ്രതിനിധിയായി നോമിനേറ്റ് ചെയ്തു. 1912 ഫെബ്രുവരി 7 ന് അയ്യങ്കാളി തന്റെ കന്നിപ്രസംഗം സഭയില്‍ നടത്തി. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി അയ്യന്‍ കാളി നടത്തിയ ഊരൂട്ടമ്പലം പ്രക്ഷോഭം കേരള നവോത്ഥാന ചരിത്രത്തിലെ ജ്വലിക്കുന്ന അദ്ധ്യായമാണ്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും മുഹമ്മയിലും പാറായിത്തരകന്റെ നേതൃത്വത്തില്‍ നടന്ന മതപരിവര്‍ത്തന ശ്രമങ്ങളെ അയ്യങ്കാളി എതിര്‍ത്തു. അയ്യങ്കാളിയുടെ സന്തത സഹചാരിയായ വിശാഖം തേവനുമായി പാറായിത്തരകന്‍ പരസ്യ സംവാദം നടത്തുകയും മതപരിവര്‍ത്തന വാദം വിശാഖം തേവനു മുന്നില്‍ പൊളിയുകയും ചെയ്തു. അതോടെ മതം മാറാനെത്തിയ അധസ്ഥിത ജനത അതില്‍ നിന്നും പിന്തിരിയുകയും ചെയ്തു.
1937 ജനുവരി 14 നാണ് മഹാത്മാ ഗാന്ധിയുടേയും അയ്യങ്കാളിയുടേയും കൂടിക്കാഴ്ച നടക്കുന്നത്. വെങ്ങാനൂരിലെത്തിയ ഗാന്ധിജിയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് സാധുജന പരിപാലന സമിതി അംഗങ്ങളും മറ്റ് അധസ്ഥിത ജനതയും സന്നിഹിതരായിരുന്നു. സ്വസമുദായത്തില്‍ നിന്നും പത്ത് ബിഎ ക്കാരുണ്ടാകാന്‍ ഗാന്ധിജി സഹായിക്കണമെന്നായിരുന്നു അയ്യങ്കാളിയുടെ അഭ്യര്‍ത്ഥന. പത്തല്ല നൂറു ബിഎ ക്കാര്‍ ഉണ്ടാകുമെന്നായിരുന്നു ഗാന്ധിജിയുടെ മറുപടി. തന്റെ വിദ്യാഭ്യാസ ഫണ്ടില്‍ നിന്നും അതിനുള്ള പണം ഗാന്ധിജി അനുവദിക്കുകയും ചെയ്തു. ഗാന്ധിജിയുടെ സ്വാധീനത്താല്‍ അന്നു മുതല്‍ മരണം വരെ അയ്യങ്കാളി ഖദര്‍ ധരിച്ചിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു.
1941 ജൂണ്‍ 18 ന് 77-ാം വയസ്സില്‍ മഹാത്മാ അയ്യങ്കാളി അന്തരിച്ചു. നൂറ്റാണ്ടുകളായി അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു ജന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിയ, അസമത്വത്തിനെതിരെ പോരാടാന്‍ അവര്‍ക്ക് നേതൃത്വം നല്‍കിയ അയ്യങ്കാളിയുടെ ജീവിതം കേരളത്തിന്റെ മാത്രമല്ല ഭാരതത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അദ്ധ്യായമായി നിലകൊള്ളുന്നു
ചരിത്രത്തിന്റെ വില്ലുവണ്ടിയില്‍ വന്ന അയ്യങ്കാളി
ആരാലും തമസ്കരിക്കാനാവാത്തവിധം ജ്വലിച്ചുയര്‍ന്ന പ്രതിഭാശാലിയായ വിപ്‌ളവകാരിയായിരുന്നു മഹാനായ അയ്യങ്കാളി.ഇന്ത്യയുടെ പ്രഗല്‍ഭയായ പ്രധാനമന്ത്രി ഇന്ദിരാഗാന്‌ധി പറഞ്ഞതുപോലെ 'ഭാരതത്തിന്റെ മഹാനായ പുത്ര'നാണദ്ദേഹം.പ്രകൃതിമനോഹരമായ വെങ്ങാന്നൂര്‍ ഗ്രാമത്തില്‍ 1863 ആഗസ്റ്റ് 28ന് അവിട്ടം നക്ഷത്രത്തില്‍ അയ്യന്റെയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചു.
പതിന്നാലു വയസ്സിനുമേല്‍ പ്രായമുള്ള സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും അവരില്‍നിന്ന് തലക്കരവും മുലക്കരവും ഈടാക്കണമെന്നുമുള്ള ശാസനകള്‍ കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്. നിസ്സ്വരും നിരാലംബരുമായ മണ്ണിന്റെ മക്കള്‍ക്ക് അന്ന്, മരിച്ചാല്‍ സംസ്കരിക്കാന്‍ സ്വന്തമായി മണ്ണുപോലുമില്ലായിരുന്നു.
അന്ന് അധഃസ്ഥിത സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനവകാശമുണ്ടായിരുന്നില്ല. സവര്‍ണര്‍ക്കുമുന്‍പില്‍ മാറിലെ വസ്‌ത്രമെടുത്തുമാറ്റി വിനയം കാണിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരായിരുന്നു. കത്തുന്ന കണ്‍മുനകളില്‍നിന്നു രക്ഷനേടാന്‍ കൈകള്‍ കൊണ്ട് മാറിടം മറച്ചുനിന്ന കുറ്റത്തിന് പല സഹോദരിമാരുടെയും മുലയറുത്തെറിഞ്ഞ് വരേണ്യവര്‍ഗ്‌ഗം ജാതി ശാസനകള്‍ നിലനിറുത്തി.
ഇത്തരമൊരു സാമൂഹ്യവ്യവസ്ഥിതിയെ ചോദ്യം ചെയ്തുകൊണ്ടാണ് അയ്യങ്കാളി ഉയര്‍ന്നുവന്നത്. നാട്ടില്‍ പ്രഭുക്കള്‍ക്കുമാത്രം വില്ലുവണ്ടിയുണ്ടായിരുന്ന കാലത്ത്, വില്ലുവണ്ടി വിലയ്ക്കുവാങ്ങി, തങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട പൊതുനിരത്തിലൂടെ വെള്ളബനിയനും തലയില്‍ വട്ടക്കെട്ടും കെട്ടി വില്ലുവണ്ടിയില്‍ സഞ്ചരിച്ച് നൂറ്റാണ്ടുകളായി നിലനിന്ന ബ്രാഹ്‌മണ ശാസനകളെ വെല്ലുവിളിച്ചു. വില്ലുവണ്ടിയിലെ കാളകളുടെ കഴുത്തില്‍ നിന്നുയര്‍ന്ന മണിമുഴക്കം ജാതിവ്യവസ്ഥയുടെ കോട്ടകൊത്തളങ്ങളില്‍ത്തട്ടി പ്രതിധ്വനിച്ചു.
എന്തും നേരിടാനുള്ള കരളുറപ്പോടെയാണ് 1889-ല്‍ തന്റെ അനുയായികളുമൊത്ത് അയ്യങ്കാളി ആറാലുമ്മൂട് ചന്തയിലൂടെ നടത്തിയ കാല്‍നടയാത്ര. ബാലരാമപുരം ചാലിയത്തെരുവില്‍വച്ച് ജാഥയ്ക്കുനേരേ നടത്തിയ ആക്രമണത്തെ വീറോടെ പൊരുതിത്തോല്‌പിച്ച് അയ്യങ്കാളി മുന്നേറി.
അയിത്തത്തിനെതിരായി ആത്‌മീയരംഗത്തു പ്രവര്‍ത്തിച്ച ഉല്‌പതിഷ്‌ണുക്കളുടെ സേവനവും അയ്യങ്കാളി പ്രയോജനപ്പെടുത്തി. ജാതി ചിന്തയ്ക്കെതിരെ ആത്‌മീയ ശക്തി ഉപയോഗിച്ചു പൊരുതിയ ശ്രീനാരായണ ഗുരുവുമായും സദാനന്ദസ്വാമികളുമായും തൈക്കാട് അയ്യാവുസ്വാമികളുമായും അദ്ദേഹം നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. നൂറ്റാണ്ടുകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക തിന്മകളോട് പ്രതികരിക്കാന്‍ അദ്ദേഹം അനുയായികളോട് ആവശ്യപ്പെട്ടു. അധഃസ്ഥിത വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അയ്യങ്കാളി നടത്തിയ പ്രക്ഷോഭഫലമായാണ് സര്‍ക്കാര്‍ സ്കൂളില്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ വിളംബരമുണ്ടായത്.
ജാതിയുടെ പേരില്‍ വിദ്യ നിഷേധിച്ചവര്‍ക്കെതിരെ പ്രതിഷേധത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിക്കൊണ്ട് അയ്യങ്കാളി പറഞ്ഞു:"ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ ഞങ്ങള്‍ പണിക്കിറങ്ങില്ല; നെല്ലിനുപകരം അവിടെ പുല്ലും കളയും വളരും." ആരും പണിക്കിറങ്ങിയില്ല. ഒട്ടിയവയറും ഉജ്ജ്വല സ്വപ്‌നങ്ങളുമായി ഒരുവര്‍ഷം നീണ്ടുനിന്ന സമരത്തിനൊടുവില്‍ അയ്യങ്കാളിയുമായുണ്ടാക്കിയ ഒരുടമ്പടിയിലൂടെ വിദ്യാഭ്യാസ വിളംബരം സാര്‍ത്ഥകമായി.
1911-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് നിയമസഭാ സാമാജികനായി അയ്യങ്കാളിയെ നോമിനേറ്റ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവുണ്ടായി. തുടര്‍ന്ന് 25 വര്‍ഷം അദ്ദേഹം നിയമസഭാ സാമാജികനായിരുന്നു. അധഃസ്ഥിതരുടെ ഇടയില്‍ പരിഷ്കരണ പ്രവര്‍ത്തനത്തിനും അദ്ദേഹം സമയം കണ്ടെത്തി. ആദിഗോത്രജനതയില്‍പ്പെട്ട സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും അടിമത്വത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുമുള്ള ജാതിശാസനകളെ ധിക്കരിക്കാനദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണക്കാര്‍ ഒരു ധിക്കാരമായി അതിനെക്കരുതി. പ്രത്യേകിച്ച് കൊല്ലം പെരിനാട്ടില്‍.
പാവപ്പെട്ടവര്‍ വേട്ടയാടപ്പെട്ടു. സഹോദരിമാര്‍ ധരിച്ചിരുന്ന റൗക്കകള്‍ വലിച്ചുകീറി. പലരുടെയും മുലകള്‍ അറുത്തുകളഞ്ഞു.പിതാവിന്റെയും സഹോദരന്റെയും മുന്നിലിട്ട് ഭീകരമായി മര്‍ദ്ദിച്ചു. മര്‍ദ്ദിതന്റെ മനോവീര്യം ഉണര്‍ന്നെണീറ്റു. പ്രതിരോധിക്കാനും പ്രത്യാക്രമിക്കാനും അവരും തയ്യാറായി. രക്തരൂഷിത കലാപമായതുമാറി. കലാപത്തെത്തുടര്‍ന്ന് നാടും വീടും വിട്ടവര്‍ കൊല്ലം പീരങ്കി മൈതാനത്ത് എത്തിച്ചേരാന്‍ അയ്യങ്കാളി ആഹ്വാനം ചെയ്തു.
നോട്ടീസോ, മൈക്ക് അനൗണ്‍സ്‌മെന്റോ ഇല്ലാതെ കാതോട് കാതോരം കേട്ടറിഞ്ഞ് പതിനായിരക്കണക്കിന് ആളുകള്‍ കൂലംകുത്തി പതഞ്ഞൊഴുകുന്ന കാട്ടരുവിപോലെ മൈതാനത്ത് എത്തിച്ചേര്‍ന്നു. മൈതാനം മനുഷ്യമഹാസമുദ്രമായി മാറി. "നാനാജാതി മതസ്ഥരുടെ സംഗമവേദിയായ ഇവിടെവച്ച് ഈ മുഹൂര്‍ത്തത്തില്‍ കല്ലുമാല അറുത്തുകളയണമെന്നും അതിന് സവര്‍ണര്‍ സഹകരിക്കണമെന്നും" അയ്യങ്കാളി ആവശ്യപ്പെട്ടു. യോഗാദ്ധ്യക്ഷന്‍ ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള എഴുന്നേറ്റ് "മിസ്റ്റര്‍ അയ്യങ്കാളി ആവശ്യപ്പെട്ടതുപോലെ ഈ സദസ്സില്‍വച്ച് നമ്മുടെ സഹോദരിമാര്‍ കല്ലുമാല അറുത്തുകളയുന്നതിന് ഈ യോഗത്തിലുള്ളവര്‍ക്കെല്ലാം പൂര്‍ണ സമ്മതമാണ്." എന്നു പറയുകയുണ്ടായി. സദസ്സില്‍ നീണ്ട കരഘോഷമുണ്ടായി. 'അടിമത്വത്തിന്റെ അടയാളം അറുത്തെറിയുവിന്‍' അയ്യങ്കാളിയുടെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം പിന്നില്‍ തിരുകിയിരുന്ന കൊയ്ത്തരിവാള്‍ എടുത്ത് സഹോദരിമാര്‍ അവരുടെ കഴുത്തിലണിഞ്ഞിരുന്ന കല്ലുമാലകള്‍ അറുത്തെടുത്ത് സ്റ്റേജിലിട്ടു. നാലടി ഉയരത്തില്‍ കല്ലുമാലക്കൂമ്പാരം ദൃഷ്‌ടിഗോചരമായി.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചെങ്കോലും കിരീടവും തെറിപ്പിച്ച മാഹാത്‌മാഗാന്‌ധി വെങ്ങാനൂരിലെത്തി ശ്രീ അയ്യങ്കാളിയെക്കാണുന്നത്1937 ജനുവരിയിലാണ്. 'മിസ്റ്റര്‍ അയ്യങ്കാളി.... ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണം?' എന്ന ഗാന്ധിജിയുടെ ചോദ്യത്തിന്, അയ്യങ്കാളി പറഞ്ഞ മറുപടിയിതായിരുന്നു: "എന്റെ വര്‍ഗ്‌ഗത്തില്‍നിന്ന് പത്തു ബി.എക്കാരെ കണ്ടിട്ടുവേണം എനിക്ക് മരിക്കാന്‍." ഇത്രയും ആത്‌മാര്‍ത്ഥതയുള്ള മനുഷ്യനുണ്ടോ എന്ന് ഗാന്ധിജി അതിശയിക്കുകയായിരുന്നു. അതാണ് അധഃസ്ഥിതരുടെ ആത്‌മാവായ അയ്യങ്കാളി.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ അദ്ദേ ഹം 1941 ജൂണ്‍ 18ന് താന്‍ സ്ഥാപിച്ച സരസ്വതീ മന്ദിരത്തില്‍ വച്ച് ദിവംഗതനായി.
കടപ്പാട് : കേരളകൗമുദി ഓണ്‍ലൈന്‍
അജയ്യനായ അയ്യങ്കാളി
. അയിത്തവും അനാചാരങ്ങളും ഉള്‍പ്പെടെയുളള ജാതീയ ഉച്ചനീചത്വങ്ങള്‍ കൊടികുത്തിവാണിരുന്ന കേരളത്തില്‍ അവര്‍ണര്‍ക്കുവേണ്ടി പോരാടിയ അജയ്യനായ നേതാവായിരുന്നു അയ്യങ്കാളി. 1863 ആഗസ്റ്റ് 28നാണ് അയ്യങ്കാളി തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ ജനിച്ചത്. അയ്യന്‍ പുലയനും മാലയും ആയിരുന്നു അച്ഛനമ്മമാര്‍. പുലയനായി ജനിച്ചതിന്‍െറ പേരില്‍ അക്ഷരജ്ഞാനം നിഷേധിച്ചുവെങ്കിലും ചെറുപ്രായത്തില്‍ തന്നെ ജാതീയമായ അവഗണനക്കെതിരെ ശക്തമായി പ്രതിഷേധിച്ച് തന്‍േറതുള്‍പ്പെടെയുളള അധ$കൃത സമൂഹത്തോട് മേല്‍ജാതിക്കാര്‍ പുലര്‍ത്തിയിരുന്ന പീഡനമുറകള്‍ക്കെതിരെ അയ്യങ്കാളി ശബ്ദമുയര്‍ത്തി.
അന്നത്തെക്കാലത്ത് ജന്മിയുടെ കൃഷിസ്ഥലത്താണ് എല്ലാ അവര്‍ണരും ജോലിചെയ്തിരുന്നത്. ജോലിക്ക് കൂലി എന്നൊരു സമ്പ്രദായംതന്നെ അന്നില്ലായിരുന്നു. പകലന്തിയോളം പണിയെടുത്താലും ലഭിക്കുന്നത് ജന്മി നല്‍കുന്ന നാഴി അരിയോ തേച്ചുകുളിക്കാനുളള ഒരിത്തിരി എണ്ണയോ ആയിരിക്കും. അയിത്തജാതിക്കാരായി കല്പിച്ചിരുന്ന അവര്‍ക്ക് പൊതുവഴി, പൊതു കിണര്‍, ആരാധനാലയങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍ എന്നിവയിലൊന്നും പ്രവേശം അനുവദിച്ചിരുന്നില്ല. അന്നത്തെ പ്രധാന വാഹനമായ വില്ലു വണ്ടിയില്‍ സഞ്ചരിക്കാനോ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മാറു മറയ്ക്കാനോ അനുവാദം ഉണ്ടായിരുന്നില്ല.ഇതിനെതിരെ ശക്തമായി അയ്യങ്കാളി ശബ്ദിച്ചു.
1893ല്‍ വെങ്ങാനൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തി. താന്‍ വിലക്കു വാങ്ങിയ വില്ലുവണ്ടിയില്‍ കൊഴുത്ത രണ്ടു വെള്ളക്കാളയെ ബന്ധിച്ചും അവയുടെ കഴുത്തിലും കൊമ്പിലും മണികള്‍ കെട്ടി ഉയര്‍ന്നതരം മല്‍മല്‍ മുണ്ട് നീട്ടിയുടുത്ത് മേല്‍മുണ്ടും തലപ്പാവും ധരിച്ച് രാജകീയ പ്രൗഢിയോടെ ചാലിയത്തെരുവു വഴി ആറാലുംമൂട് ചന്തയിലേക്ക് അയ്യങ്കാളി നടത്തിയ ജൈത്രയാത്ര അധ$സ്ഥിത വര്‍ഗത്തിന്‍െറ വിമോചനത്തിനുളള സമരകാഹളം ആയിരുന്നു.
സമൂഹത്തിന്‍െറ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ഒരുപറ്റം ആളുകള്‍ക്ക് വഴി നടക്കാനും അക്ഷരവിദ്യ അഭ്യസിക്കാനുമുള്ള അനുവാദത്തിനുവേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ കേരളത്തിലെ സാമൂഹിക -സാമുദായിക നവോത്ഥാനത്തിന് അടിത്തറ പാകി. അധ$സ്ഥിത വര്‍ഗത്തിന് നിഷിദ്ധമായിരുന്ന വിദ്യാഭ്യാസത്തിന്‍െറ പാതകള്‍ തുറന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ‘സാധുജനപരിപാലന സംഘം’ എന്ന സംഘടന അയ്യങ്കാളിയുടെ നേതൃത്വത്തില്‍ 1907ല്‍ സ്ഥാപിതമായി.വിദ്യാവിഹീനനായിരുന്ന അയ്യങ്കാളി വളരെ പണിപ്പെട്ടാണ് തന്‍െറ പേര് മലയാളത്തില്‍ എഴുതാന്‍ പഠിച്ചത്. ഈ ദുരവസ്ഥ തന്‍െറ സമൂഹത്തിനുണ്ടാകരുതെന്ന ചിന്തയില്‍ വെങ്ങാനൂരില്‍ ഒരു കുടിപ്പളളിക്കൂടം തുറന്നു. എന്നാല്‍, സവര്‍ണ വര്‍ഗത്തിന്‍െറ എതിര്‍പ്പുമൂലം അത് തുടരാന്‍ കഴിഞ്ഞില്ല. പൊതു വിദ്യാലയങ്ങളില്‍ ഹരിജന വിദ്യാര്‍ഥികള്‍ക്ക് പ്രവേശം വേണമെന്ന് അദ്ദേഹം വാദിച്ചു. അയ്യങ്കാളിയുടെയും കൂട്ടരുടെയും നിരന്തരമായ അപേക്ഷ മാനിച്ചുകൊണ്ട് 1914ല്‍ ഹരിജന ശിശുക്കള്‍ക്ക് വിദ്യാലയ പ്രവേശം അനുവദിച്ചുകൊണ്ട് തിരുവിതാംകൂര്‍ മഹാരാജാവ് ഉത്തരവിറക്കി. കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചുകൊണ്ട് അയ്യങ്കാളി ഒരു പുലയക്കുട്ടിയെ സ്കൂളില്‍ ചേര്‍ത്തു. എക്കാലത്തെയും വലിയ വാര്‍ത്തകളിലൊന്നായിരുന്നു അത്.
1911 ഡിസംബര്‍ 5ന് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭയില്‍ അംഗമായി നാമനിര്‍ദേശം ചെയ്തു. 1912 ഫെബ്രുവരി 26ന് വി.ജെ.ടി ഹാളില്‍ ചേര്‍ന്ന പ്രജാസഭയുടെ എട്ടാമത് യോഗത്തില്‍ അയ്യങ്കാളിയും പങ്കുകൊണ്ടു. വെള്ളക്കുതിരകളെ പൂട്ടിയ വില്ലുവണ്ടിയില്‍ വന്നിറങ്ങിയ അദ്ദേഹം ഏവരുടെയും ശ്രദ്ധാകേന്ദ്രമായി. ആറടിക്കുമേല്‍ ഉയരവും കസവു തുന്നിയ തലപ്പാവും കറുത്ത കോട്ടും കുങ്കുമപ്പൊട്ടും മല്‍മല്‍മുണ്ടും മേല്‍വേഷ്ടിയും ചെരിപ്പും ധരിച്ച് അദ്ദേഹം പ്രജാമണ്ഡലത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇദ്ദേഹമല്ലേ ദിവാനെന്ന് സന്ദര്‍ശകര്‍ അദ്ഭുതപ്പെട്ടതായി മഹാനായ മന്നത്തു പത്മനാഭന്‍ തന്‍െറ ‘ഭൂതകാല സ്മരണകള്‍’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 25 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം പ്രജാസഭാംഗമായിരുന്നു. അക്കാലമത്രയും ഹരിജനങ്ങളുടെ അവശതകള്‍ പരിഹരിച്ചുകിട്ടുവാന്‍ പരിശ്രമിച്ചുപോന്നു.
ഹരിജന സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും ജാതിസൂചകമായ ‘കല്ലുമാല’ ഉപേക്ഷിക്കാനും അദ്ദേഹത്തിന്‍െറ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. അവ ആത്യന്തികമായി വിജയിക്കുകയും ചെയ്തു.
1936ലെ ക്ഷേത്രപ്രവേശ വിളംബരത്തിലേക്ക് നയിച്ച നിയമനിര്‍മാണ നടപടികള്‍ക്കു പിന്നില്‍ അയ്യങ്കാളിയുടെ സ്വാധീനം വളരെ വലുതാണ്. 1937 ജനുവരി 14ന് വെങ്ങാനൂരില്‍ നടന്ന ഒരു മഹാസമ്മേളനത്തില്‍ മഹാത്മാ ഗാന്ധി അയ്യങ്കാളിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു.
ഗാന്ധിജി അയ്യങ്കാളിയെ ‘പുലയ മഹാരാജാവ്’ എന്ന് വിശേഷിപ്പിച്ചു. ഗാന്ധിജി അയ്യങ്കാളിയില്‍ സ്വജാതിയുടെ സമുദ്ധാരകനെയും സ്ഥിരോത്സാഹിയായ നേതാവിനെയും കണ്ട് അഭിനന്ദിച്ചു.
1941 ജൂണ്‍ 18ന് അന്തരിക്കുന്നതുവരെയും അയ്യങ്കാളി കര്‍മനിരതനായിരുന്നു. മഹാനായ ആ സാമൂഹിക പരിഷ്കര്‍ത്താവിന്‍െറ സ്മരണ നിലനിര്‍ത്തി വെങ്ങാനൂരില്‍ അദ്ദേഹത്തിന്‍െറ ശവകുടീരവും പ്രതിമയും ചരിത്രസ്മാരകമായി സംരക്ഷിച്ചിട്ടുണ്ട്
No comments:
Post a Comment