Sunday 19 June 2016

STD 4 MALAYALAM



UNIT  1  കുടയില്ലാത്തവർ
  PENCIL Malayalam-IV Module -3 New
കുടയില്ലാത്തവർ ആഡിയോ (ആലാപനം മനോജ് പുളിമാത്ത്)
 കുടയില്ലാത്തവർ മറ്റൊരീണം  ആഡിയോ 2
കുടയില്ലാത്തവർ മറ്റൊരീണം ആഡിയോ  3 

 

 മറ്റു കവിതകൾകൂ‍ടി കേൾപ്പിക്കാം 

1.  തോന്ന്യാകഷരങ്ങൾ
 2. മ്യത്യുവിലൂടെ അജയ്യത


മഴയും കുട്ടികളും.....
സ്‌കൂള്‍ തുറന്നാല്‍ പതിവായി എത്താറുള്ള വിരുന്നുകാരനേപ്പോലെ മഴയും എത്തുന്നു. കുട്ടികളും മഴയും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നു തോന്നുന്നു. അതല്ലേ കടുത്ത വേനലവധിക്കു ശേഷം സ്‌കൂള്‍ തുറക്കുമ്പോഴേ കുസൃതി കാട്ടി മഴയും ഒപ്പമെത്തുന്നത്‌. പുത്തന്‍ യൂണിഫോമും, ബാഗും, പുസ്‌തകവുമൊക്കെയായി സ്‌കൂളിലേക്കു പോകുന്ന കുസൃതികുരുന്നുകളെ നനയ്‌ക്കാന്‍ മഴയും കുസൃതി കാട്ടി എത്തുന്നു. കുട്ടികള്‍ക്കും മഴ നനയാന്‍ ഇഷ്ടമാണ്‌. പക്ഷേ സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഇങ്ങിനെ ഒപ്പമെത്തുന്ന മഴയെ നോക്കി ചിലപ്പോഴെല്ലാം മുതിര്‍ന്നവര്‍ ദേഷ്യപ്പെടാറുണ്ട്‌. പുത്തന്‍ ബാഗും, യൂണിഫോമുമെല്ലാം മറ്റുവരെ കാണിക്കാന്‍ അണിഞ്ഞൊരുങ്ങി പുറത്തേക്കിറങ്ങുമ്പോള്‍ ദാ വരുന്നു അലറി വിളിച്ച്‌ മഴ. ച്ഛെ ഈ മഴയ്‌ക്ക്‌ സ്‌കൂളിലെത്തിയിട്ട്‌ പെയ്‌താല്‍ പോരേ എന്ന്‌ അമ്മ പറയുമെങ്കിലും കുട്ടിയുടെ മനസ്സില്‍ മഴ പെയ്യുമ്പോള്‍ സന്തോഷം തന്നെ. മഴയത്ത്‌ പോകാന്‍ ഒരു രസം തന്നെയാണ്‌. പുതിയ കുട വാങ്ങിയത്‌ എല്ലാവരും കാണണമെങ്കില്‍ മഴ വേണ്ടേ. നടക്കുമ്പോള്‍ വെള്ളം തട്ടിതെറിപ്പിക്കാം. കുടയ്‌ക്കുള്ളില്‍ നിന്നുകൊണ്ട്‌ ഇറ്റിറ്റു വീഴുന്ന മഴ കൈകളിലേക്ക്‌ പിടിക്കാം. പക്ഷേ സ്‌കൂളില്‍ ചെല്ലുമ്പോഴേക്കും വസ്‌ത്രങ്ങളും, ബാഗും ആകെ നനഞ്ഞിട്ടുണ്ടാകും. പിന്നെ നനഞ്ഞ്‌ ഒട്ടി ക്ലാസ്സ്‌ മുറിയില്‍ ഇരിക്കേണ്ടി വരുന്നു. വല്ലവിധേനേയും ക്ലാസ്സില്‍ ഇരിക്കുമ്പോഴാണ്‌ വിശപ്പേ വിശപ്പേന്നും പറഞ്ഞ്‌ വയറു നിലവിളിക്കാന്‍ തുടങ്ങുന്നത്‌. ശ്ശോ ഈ ഉച്ചഭക്ഷണത്തിനുള്ള ബെല്ല്‌ അടിക്കാന്‍ എന്താ വൈകുന്നത്‌ എന്നു തോന്നിപ്പോകുന്നു. ക്ലാസ്സില്‍ ഇരിക്കുമ്പോഴും മനസ്സ്‌ വീട്ടില്‍ തന്നെയായിരിക്കും. ചെല്ലുമ്പോള്‍ അമ്മ എന്താണ്‌ കഴിക്കാന്‍ ഉണ്ടാക്കി വച്ചിട്ടുണ്ടാകുക എന്നായിരിക്കും മനസ്സില്‍ നിറയെ. അങ്ങിനെ വല്ലവിധേനേയും യൂണിഫോം ഒക്കെ ഉണങ്ങി തുടങ്ങി ക്ലാസ്സ്‌ വിടാറാകുമ്പോള്‍ ദാ പിന്നേയും മഴ വരുന്നു. വീട്ടില്‍ ചെല്ലുമ്പോഴേക്കും തോര്‍ത്തുമായി അമ്മ ഓടിയെത്തും. അമ്മയെ കാണുമ്പോഴേക്കും എന്താണമ്മേ കഴിക്കാന്‍ ഉണ്ടാക്കിയിരിക്കുന്നത്‌ എന്നാണ്‌ ആദ്യം ചോദിക്കുക. നനഞ്ഞ ഉടുപ്പുകള്‍ മാറ്റി പുതിയ വസ്‌ത്രങ്ങള്‍ ധരിക്കാനൊന്നും നേരമില്ലാതെ അടുക്കളയിലേക്ക്‌ ഒരു ഓട്ടമാണ്‌. അമ്മയുണ്ടാക്കി വച്ചിരിക്കുന്ന ചായയും, പലഹാരങ്ങളും കഴിച്ച ശേഷം മുറ്റത്തേക്കിറങ്ങി നോക്കും മഴ നിന്നോ എന്ന്‌. സ്‌കൂള്‍ വിട്ടു വന്നതിനു ശേഷം കുറച്ചു നേരം കളിക്കാമെന്നു വച്ചാല്‍ മഴ കാരണം അമ്മ സമ്മതിക്കില്ല. എന്നാല്‍ പറമ്പിലും തോട്ടിലും വെള്ളം നിറഞ്ഞു കിടക്കുന്നതില്‍ കളിക്കാനും, തോര്‍ത്തുമുണ്ട്‌ വലയാക്കി മീനുകളെ പിടിക്കാമെന്നുള്ള കൂട്ടുകാരുടെ പ്രലോഭനത്തില്‍ അമ്മയുടെ കണ്ണു വെട്ടിച്ച്‌ പതുക്കെ മഴയത്തേക്കിറങ്ങുന്നു. പിന്നെ മഴനനഞ്ഞുള്ള കളികളാണ്‌. പറമ്പിലെ വെള്ളം കാലുകൊണ്ട്‌ തട്ടി കൂട്ടുകാരുടെ ദേഹത്തേക്ക്‌ തെറിപ്പിക്കല്‍, മഴ പെയ്യുമ്പോള്‍ വെള്ളത്തിലുണ്ടാകുന്ന നീര്‍കുമികള്‍ പൊട്ടിക്കല്‍, ചേമ്പിലയില്‍തങ്ങി നില്‍ക്കുന്ന വെള്ളത്തുള്ളിയെ താഴെ കളയാതെ കയ്യിലെടുക്കുക, വേലിപ്പടര്‍പ്പില്‍ പടര്‍ന്നു കിടക്കുന്ന കണ്ണീര്‍ത്തുള്ളിയെ പതുക്കെ പൊട്ടിച്ച്‌ കണ്ണില്‍ വയ്‌ക്കുക, കെട്ടിക്കിടക്കുന്ന മഴ വെള്ളത്തില്‍ കടലാസു തോണിയുണ്ടാക്കി അതില്‍ കട്ടുറുമ്പിനെ പിടിച്ചിടുക അങ്ങിനെ എത്രയെത്ര വികൃതിത്തരങ്ങള്‍. ഇതെല്ലാം കഴിയുമ്പോഴേക്കും പിന്നേയും തലയും ദേഹവുമെല്ലാം വീണ്ടും നനഞ്ഞു കുതിര്‍ന്നിട്ടുണ്ടാകും. സന്ധ്യയാകാറായി അമ്മ ഇപ്പോള്‍ അന്വേഷിക്കുന്നുണ്ടാകും എന്നു പറഞ്ഞ്‌ വീട്ടിലേക്ക്‌ ഒരോട്ടമാണ്‌. പിന്നീട്‌ അമ്മ കാണാതെ അകത്തു കടന്ന്‌ വേഗത്തില്‍ വസ്‌ത്രം മാറി പാഠപുസ്‌തകവുമെടുത്ത്‌ പഠിക്കാനിരിക്കും. പക്ഷേ മഴയുടെ ശബ്ദവും, തണുപ്പും കൂടിയാകുമ്പോള്‍ ഉറക്കം താനേ വരും. ഒരക്ഷരം പോലും വായിക്കാനാകാതെ കണ്ണില്‍ ഉറക്കം തങ്ങി നില്‍ക്കും. പിന്നെ പുസ്‌തകവുമെടുത്തു വച്ച്‌ അത്താഴവും കഴിച്ച്‌ മൂടിപ്പുതച്ച്‌ ഒരുറക്കമാണ്‌. അപ്പോഴും പുറത്ത്‌ മഴ ആര്‍ത്തലച്ചു പെയ്യുന്നുണ്ടാകും




ഒ.എൻ.വി. കുറുപ്പ്

    മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം:27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു.  കേന്ദ്ര സർക്കാരിന്റെ പത്മശ്രീ (1998), പത്മവിഭൂഷൺ (2011) ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. 2016  ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് അന്തരിച്ചു. 

 

കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനാണ് ഒ.എൻ.വി. എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്റെ പേരാണ് നൽകിയത്. അങ്ങനെ അച്ഛന്റെ ഇൻഷ്യലും മുത്തച്ഛന്റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്ത്. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1948-ൽ ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1989-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇ‌ടതു സ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കാവ്യജീവിതം

വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ ഒ.എൻ.വി തന്റെ ആദ്യ കവിതയായ മുന്നോട്ട് എഴുതുന്നത് പതിനഞ്ചാം വയസ്സിലാണ്‌. 1949-ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ് ആദ്യത്തെ കവിതാ സമാഹാരം. ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുത്തുടങ്ങിയതെങ്കിലും ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്. ആറുപതിറ്റാണ്ടു ദൈർഘ്യമുള്ള സാഹിത്യജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്

പ്രധാന കൃതികൾ


കവിതാ സമാഹാരങ്ങൾ 

  • പൊരുതുന്ന സൗന്ദര്യം
  • സമരത്തിന്റെ സന്തതികൾ
  • ഞാൻ നിന്നെ സ്നേഹിക്കുന്നു
  • മാറ്റുവിൻചട്ടങ്ങളെ
  • ദാഹിക്കുന്ന പാനപാത്രം
  • ഒരു ദേവതയും രണ്ട് ചക്രവർത്തിമാരും‍
  • ഗാനമാല‍
  • നീലക്കണ്ണുകൾ
  • മയിൽപ്പീലി
  • അക്ഷരം
  • ഒരു തുള്ളി വെളിച്ചം
  • കറുത്ത പക്ഷിയുടെ പാട്ട്
  • കാറൽമാർക്സിന്റെ കവിതകൾ
  • ഞാൻ അഗ്നി
  • അരിവാളും രാക്കുയിലും‍
  • അഗ്നിശലഭങ്ങൾ
  • ഭൂമിക്ക് ഒരു ചരമഗീതം
  • മൃഗയ
  • വെറുതെ
  • ഉപ്പ്
  • അപരാഹ്നം
  • ഭൈരവന്റെ തുടി
  • ശാര്ങ്ഗകപ്പക്ഷികൾ
  • ഉജ്ജയിനി
  • മരുഭൂമി
  • നാലുമണിപ്പൂക്കൾ'
  • തോന്ന്യാക്ഷരങ്ങൾ
  • നറുമൊഴി‍
  • വളപ്പൊട്ടുകൾ‍
  • ഈ പുരാതന കിന്നരം‍
  • സ്നേഹിച്ചു തീരാത്തവർ ‍
  • സ്വയംവരം‍
  • പാഥേയം‍
  • അർദ്ധവിരാമകൾ‍
  • ദിനാന്തം
  • സൂര്യന്റെ മരണം

പഠനങ്ങൾ

  • കവിതയിലെ പ്രതിസന്ധികൾ‍
  • കവിതയിലെ സമാന്തര രേഖകൾ
  • എഴുത്തച്ഛൻ
കൂടാതെ നാടക-ചലച്ചിത്രഗാന മേഖലകളിലും ഒ. എൻ. വി യുടെ സംഭാവനകൾ മഹത്തരമാണ്.

അന്ത്യം

അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ പൊറുതിമുട്ടിയിരുന്നുവെങ്കിലും കവിതാലോകത്തും സംസ്കാരികമണ്ഡലങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഒ.എൻ.വി. 2016 ജനുവരി 21ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പാക്കിസ്താനി ഗസൽ മാന്ത്രികൻ ഗുലാം അലിയുടെ കച്ചേരിയാണ് അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടി. വീൽച്ചെയറിലാണ് അദ്ദേഹം അന്ന് പരിപാടിയ്ക്കെത്തിയത്. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം ആശുപത്രിയിലായി. 2016 ഫെബ്രുവരി 13ന് വൈകീട്ട് 4:30ന് തന്റെ 84ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. മൃതദേഹം സ്വവസതിയായ വഴുതക്കാട്ടെ ഇന്ദീവരത്തിലും വി.ജെ.ടി. ഹാളിലുമായി രണ്ടുദിവസം പൊതുദർശനത്തിന് വച്ചശേഷം ഒ.എൻ.വി. തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ശവസംസ്കാരം നടക്കുമ്പോൾ ഗാനഗന്ധർവൻ ഡോ.കെ.ജെ. യേശുദാസിന്റെ നേതൃത്വത്തിൽ 84 ഗായകർ അണിനിരന്ന് അദ്ദേഹത്തിന്റെ കവിതകളും ഗാനങ്ങളും ആലപിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.

 കുഞ്ഞേടത്തി കവിത കേൾക്കാം ഇവിടെ
കവിത: കുഞ്ഞേടത്തി
രചന: ഒ.എൻ.വി കുറുപ്പ്
====================================================================

കുഞ്ഞേടത്തിയെ തന്നെയല്ലോ
ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം
പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ
മഞ്ഞൾ വരക്കുറി ചാന്ദുപൊട്ടും
ഈറൻമുടിയിലെള്ളണ്ണ മണം
ചിലനേരമാ തുമ്പത്തൊരു പൂവും
കയ്യിലൊരറ്റ കുപ്പിവള
മുഖം കണ്ടാൽ കാവിലെ ദേവി തന്നെ
മടിയിലുരുത്തീട്ട് മാറോട് ചേത്തിട്ടു
മണി മണി പോലെ കഥപറയും
ആനേടെ, മയിലിന്റെ, ഒട്ടകത്തിന്റെയും
ആരും കേൾക്കാത്ത കഥപറയും

കുഞ്ഞേടത്തിയെ തന്നെയല്ലോ
ഉണ്ണിയ്ക്കെന്നെന്നുംമേറെയിഷ്ടം
ഉണ്ണിയ്ക്കെന്തിനുമേതിന്നും
കുഞ്ഞേടത്തിയെ കൂട്ടുള്ളൂ
കണ്ണിൽ കണ്ടതും കത്തിരിക്കായുമി-
തെന്താണെന്നുണ്ണീ ചോദിയ്ക്കും
കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ
ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം..!
 


മോഹം – ഒ.എന്‍.വി

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം

തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹം
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍  മോഹം
ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം
അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
വെറുതെ മോഹിക്കുവാന്‍ മോഹം

തുടർ വായനയ്ക്ക്
പൂതപ്പാട്ട് - ഇടശേരി
വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു ഉറക്കം തൂങ്ങിക്കൊണ്ട്‌ ഗുണകോഷ്ഠവും ഉരുവിട്ടു. ഇനിയും ഉണ്ണാറായിട്ടില്ലല്ലോ. ഉറങ്ങണ്ട; പൂതത്തെപ്പറ്റി ഒരു പാട്ടു കേട്ടോളു:

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ, വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം.
കാതില്‍പ്പിച്ചളത്തോട, കഴുത്തില്‍
'ക്കലപലെ' പാടും പണ്ടങ്ങള്‍
അരുകിനലുക്കണിച്ചായക്കിരീടം
തലയിലണിഞ്ഞ കരിമ്പൂതം.
ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍
ച്ചേലിലിഴയും പൂമാല്യം
പുറവടിവപ്പടി മൂടിക്കിടക്കും
ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം
ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി
കെട്ടിയ വെള്ളപ്പാവാട
അയ്യയ്യാ, വരവഞ്ചിതനൃത്തം
ചെയ്യും നല്ല മണിപ്പൂതം.


എവിടെനിന്നാണിപ്പൂതം വരുന്നത്‌, നിങ്ങള്‍ക്കറിയാമോ?
പറയന്റെ കുന്നിന്റെയങ്ങേച്ചെരിവിലെ
പ്പാറക്കെട്ടിന്നടിയില്‍
കിളിവാതിലില്‍ക്കുടിത്തുറുകണ്ണുംപായിച്ചു
പകലൊക്കെപ്പാര്‍ക്കുന്നു പൂതം.
പൈക്കളെ മേയ്ക്കുന്ന ചെക്കന്മാരുച്ചയ്ക്കു
പച്ചിലപ്പൂന്തണല്‍ പൂകും
ഒറ്റയ്ക്കു മേയുന്ന പയ്യിന്‍മുലകളെ
ത്തെറ്റെന്നിപ്പൂതം കുടിക്കും.
മണമേറുമന്തിയില്‍ബ്ബന്ധുഗൃഹം പൂകാ
നുഴറിക്കുതിയ്ക്കുമാള്‍ക്കാരെ
അകലേയ്ക്കകലേക്കു വഴിതെറ്റിച്ചിപ്പൂതം
അവരോടും താംബൂലം വാങ്ങും.


പൊട്ടി തിരിച്ചാലില്ലേ, പിന്നെ നടത്തം തന്നെ; നടത്തം, ഒടുക്കം മനസ്സിലാവും. അപ്പോള്‍ ഒന്നു മുറുക്കാനെടുത്ത്‌ ആ വഴിവക്കത്തു വെച്ചുകൊടുത്താല്‍ മതി. വഴിയൊക്കെ തെളിഞ്ഞുകാണും. അവര്‍ പോയാല്‍ പൂതം വന്നിട്ട്‌ ആ മുറുക്കാന്‍ എടുത്തു മുറുക്കി തെച്ചിപ്പൊന്തയിലേക്കു പാറ്റി ഒരു തുപ്പും തുപ്പും. അതാണല്ലോ ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത്‌.
നിശ്ശൂന്യതനടമാടും പാതിരതന്‍ മച്ചുകളില്‍
നിരനിരയായ്ക്കത്തിക്കും മായാദീപം.
തലമുടിയും വേറിടുത്തലസമിവള്‍ പൂപ്പുഞ്ചിരി
വിലസിടവേ വഴിവക്കില്‍ച്ചെന്നു നില്‍ക്കും.
നേരവും നിലയും വിട്ടാവഴിപോം ചെറുവാല്യ
ക്കാരെയിവളാകര്‍ഷിച്ചതിചതുരം
ഏഴുനിലമാളികയായ്ത്തോന്നും കരിമ്പന
മേലവരെക്കേറ്റിക്കുരലില്‍വെയ്ക്കും.
തഴുകിയുറങ്ങീടുമത്തരുണരുടെയുപ്പേറും
കരുതിയിവള്‍ നൊട്ടിനുണച്ചിറക്കും.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലെ
പ്പാറകളില്‍ച്ചിന്നും മുടിയുമെല്ലും.

ഈ അസത്തു പൂതത്തിന്‌ എന്തിനാ നമ്മള്‌ നെല്ലും മുണ്ടും ഒക്കെ കൊടുക്കുന്നത്‌ എന്നല്ലേ? ആവൂ, കൊടുക്കാഞ്ഞാല്‍ പാപമാണ്‌. ഇതെല്ലാം പൂതം പണ്ടുചെയ്തതാണ്‌. ഇപ്പോള്‍, അത്‌ ആരെയും കൊല്ലില്ല. പൂതത്തിന്ന്‌ എപ്പോഴും വ്യസനമാണ്‌. എന്താ പൂതത്തിനു വ്യസനമെന്നോ? കേട്ടോളൂ:
ആറ്റിന്‍വക്കത്തെ മാളികവീട്ടില
ന്നാറ്റുനോറ്റിട്ടൊരുണ്ണി പിറന്നു.
ഉണ്ണിക്കരയിലെക്കിങ്ങിണി പൊന്നുകൊണ്ടു
ണ്ണിക്കു കാതില്‍ക്കുടക്കടുക്കന്‍.
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി.
താഴെ വെച്ചാലുറുമ്പരിച്ചാലോ
തലയില്‍ വെച്ചാല്‍ പേനരിച്ചാലോ
തങ്കക്കുടത്തിനെത്താലോലം പാടീട്ടു
തങ്കക്കട്ടിലില്‍പ്പട്ടു വിരിച്ചിട്ടു
തണുതണപ്പൂന്തുടതട്ടിയുറക്കീട്ടു
ചാഞ്ഞു മയങ്ങുന്നു നങ്ങേലി.
ഉണ്ണിക്കേഴു വയസ്സു കഴിഞ്ഞു.
കണ്ണും കാതുമുറച്ചുകഴിഞ്ഞു.
പള്ളിക്കൂടത്തില്‍പ്പോയിപ്പഠിക്കാ
നുള്ളില്‍ക്കൗതുകമേറിക്കഴിഞ്ഞു.
വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേല്‍
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ
രരയാലിന്‍ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി.
കുന്നിന്‍മോളിലേക്കുണ്ണികയറി
കന്നും പൈക്കളും മേയുന്ന കണ്ടു.
ചെത്തിപ്പൂവുകള്‍ പച്ചപ്പടര്‍പ്പില്‍നി
ന്നെത്തിനോക്കിച്ചിരിക്കുന്ന കണ്ടു.
മൊട്ടപ്പാറയില്‍ക്കേറിയൊരാട്ടിന്‍
പറ്റം തുള്ളിക്കളിക്കുന്ന കണ്ടു.
ഉങ്ങും പുന്നയും പൂത്തതില്‍ വണ്ടുക
ളെങ്ങും പാറിക്കളിക്കുന്ന കണ്ടു.
അവിടന്നും മെല്ലെ നടന്നാനുണ്ണി
പറയന്റെ മണ്ടകം കണ്ടാനുണ്ണി.
പറയന്റെ കുന്നിന്റെ മറ്റേച്ചെരിവിലേ
ക്കുരസിയിറങ്ങി നടന്നാനുണ്ണി.
പാറക്കെട്ടിന്റെ കൊച്ചുപിളര്‍പ്പിലെ
ക്കിളിവാതിലപ്പോള്‍ത്തുറന്നു പൂതം
ആറ്റിലൊലിച്ചെത്തുമാമ്പലപ്പൂപോലെ
യാടിക്കുഴഞ്ഞെത്തുമമ്പിളിക്കലപോലെ
പൊന്നുങ്കുടം പോലെ പൂവമ്പഴം പോലെ
പോന്നു വരുന്നോനെക്കണ്ടു പൂതം.
പൂതത്തിനുള്ളിലൊരിക്കിളി തോന്നീ
പൂതത്തിന്മാറത്തു കോരിത്തരിച്ചൂ.
പൂതമൊരോമനപ്പെമ്മകിടാവായി
പൂത്ത മരത്തിന്റെ ചോട്ടിലും നിന്നു.


എന്നിട്ട്‌ പൂതം ഉണ്ണിയോട്‌ കൊഞ്ചിക്കൊഞ്ചിക്കൊണ്ടു പറയുകയാണ്‌:
'പൊന്നുണ്ണീ, പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ,
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.

'കാട്ടിലെറിഞ്ഞണയുകിലോ
കലഹിക്കും ഗുരുനാഥന്‍
പൂത്തമരച്ചോട്ടിലിരു
ന്നൊളിനെയ്യും പെണ്‍കൊടിയേ!'

'പൊന്നുണ്ണീ പൂങ്കരളേ,
പോന്നണയും പൊന്‍കതിരേ.
വണ്ടോടിന്‍ വടിവിലെഴും
നീലക്കല്ലോലകളില്‍
മാന്തളിരില്‍ത്തൂവെള്ളി
ച്ചെറുമുല്ലപ്പൂമുനയാല്‍
പൂന്തണലില്‍ച്ചെറുകാറ്റ
ത്തിവിടെയിരുന്നെഴുതാലോ.
ഓലയെഴുത്താണികളെ
ക്കാട്ടിലെറിഞ്ഞിങ്ങണയൂ.
"പൂത്ത മരച്ചോട്ടിലിരു
ന്നൊളിനെയ്യും പെമ്മകൊടിയേ,
ഓലയെഴുത്താണികളെ
ക്കാട്ടിലിതാ ഞാന്‍ കളവൂ!'


പിന്നെ പള്ളിക്കൂടത്തില്‍ പോയില്യ. സുഖായി എന്നല്ലേ വിചാരം? കേട്ടോളു. എഴുത്താണി ഇരിമ്പല്ലേ? അതങ്ങട്‌ പിടിവിട്ടപ്പോള്‍ പൂതം വന്നു പിടിച്ചു മെല്ലെ കൂട്ടിക്കൊണ്ടങ്ങട്ടു പോയി!
വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങീ
വിയദങ്കണത്തിലെക്കാര്‍കള്‍ ചെങ്ങി
എഴുതുവാന്‍ പോയ കിടാവു വന്നീ
ലെവിടെപ്പോയ്‌; നങ്ങേലി നിന്നു തേങ്ങി.
ആറ്റിന്‍കരകളിലങ്ങിങ്ങോളം
അവനെ വിളിച്ചു നടന്നാളമ്മ.
നീറ്റില്‍ക്കളിക്കും പരല്‍മീനെല്ലാം
നീളവേ നിശ്ചലം നിന്നുപോയി.
ആളില്ലാപ്പാടത്തിലങ്ങുമിങ്ങും
അവനെ വിളിച്ചു നടന്നാളമ്മ.
പൂട്ടിമറിച്ചിട്ട മണ്ണടരില്‍
പുതിയ നെടുവീര്‍പ്പുയര്‍ന്നുപോയീ.
കുന്നിന്‍ചെരിവിലെക്കൂര്‍ത്തകല്ലില്‍
ക്കുഞ്ഞിനെത്തേടി വലഞ്ഞാളമ്മ.
പൊത്തില്‍നിന്നപ്പോള്‍ പുറത്തു നൂഴും
നത്തുകളെന്തെന്തെന്നന്വേഷിച്ചു.
കാട്ടിലും മേട്ടിലും പുക്കാളമ്മ
കാണാഞ്ഞു കേണു നടന്നാളമ്മ.
പൂമരച്ചോട്ടിലിരുന്നു പൂതം
പൂവന്‍പഴംപോലുള്ളുണ്ണിയുമായ്‌
പൂമാല കോര്‍ത്തു രസിയ്ക്കെക്കേട്ടൂ
പൂരിതദുഃഖമിത്തേങ്ങലുകള്‍.


എന്നിട്ടോ, അതിനുണേ്ടാ വല്ല കൂട്ടവും! പക്ഷേ, സ്വൈരക്കേടു തീരണ്ടേ?
പേടിപ്പിച്ചോടിക്കാന്‍ നോക്കീ പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ.
കാറ്റിന്‍ചുഴലിയായ്ച്ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ.
കാട്ടുതീയായിട്ടും ചെന്നു പൂതം
കണ്ണീരാലൊക്കെക്കെടുത്താള്ളമ്മ.
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ.


പറ്റിയില്ലല്ലോ! പൂതം മറ്റൊരടവെടുത്തു:


പൂതമക്കുന്നിന്റെ മേല്‍മൂടിപ്പാറയെ
ക്കൈതപ്പൂപോലെ പറിച്ചുനീക്കി.
കണ്‍ചിന്നുമ്മാറതില്‍പ്പൊന്നും മണികളും
കുന്നുകുന്നായിക്കിടന്നിരുന്നു.
'പൊന്നും മണികളും കിഴികെട്ടിത്തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും.
'അപ്പൊന്നും നോക്കാതെ, യമ്മണി നോക്കാതെ
യമ്മ,തന്‍ കണ്ണുകള്‍ ചൂന്നെടുത്തു
പുലരിച്ചെന്താമരപോലവ പൂതത്തിന്‍
തിരുമുമ്പിലര്‍പ്പിച്ചു തൊഴുതുരച്ചു,
'ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ, നീ.'

പൂതത്തിന്റെ തഞ്ചം കേള്‍ക്കണോ? അമ്മയ്ക്കു കണ്ണില്ലാതായില്ലേ?


തെച്ചിക്കോലു പറിച്ചൂ പൂതം
ചേലൊടു മന്ത്രം ജപിച്ചു പൂതം
മറ്റോരുണ്ണിയെ നിര്‍മ്മിച്ചു പൂതം
മാണ്‍പൊടെടുക്കെന്നോതീ പൂതം.
അമ്മയെടുത്തിട്ടുമ്മകൊടുത്തി
ട്ടഞ്ചിതമോദം മൂര്‍ദ്ധാവിങ്കല്‍
തടകിത്തടകിപ്പുല്‍കിയവാറേ
വേറിട്ടൊന്നെന്നോതിയെണീറ്റാള്‍.
പെറ്റവയറ്റിനെ വഞ്ചിക്കുന്നൊരു
പൊട്ടപ്പൂതമിതെന്നു കയര്‍ത്താള്‍.
താപംകൊണ്ടു വിറയ്ക്കെക്കൊടിയൊരു
ശാപത്തിന്നവള്‍ കൈകളുയര്‍ത്താള്‍.
ഞെട്ടിവിറച്ചു പതിച്ചു പൂതം
കുട്ടിയെ വേഗം വിട്ടുകൊടുത്താള്‍.
'അമ്മേ നിങ്ങടെ തങ്കക്കുഞ്ഞിനെ
ഞാനിനിമേലില്‍ മറച്ചുപിടിക്കി
ല്ലെന്നുടെനേരെ കോപമിതേറെ
യരുതരുതെന്നെ നീറ്റീടൊല്ലേ.
നിന്നുടെ കണ്ണുകള്‍ മുന്‍പടി കാണും
നിന്നുടെ കുഞ്ഞിതുതന്നേ നോക്കൂ.
'തൊഴുതുവിറച്ചേ നിന്നൂ പൂതം
തോറ്റുമടങ്ങിയടങ്ങീ പൂതം.
അമ്മ മിഴിക്കും കണ്ണിന്മുമ്പിലൊ
രുണ്മയില്‍നിന്നൂ തിങ്കളൊളിപ്പൂ
പ്പുഞ്ചിരിപെയ്തുകുളിര്‍പ്പിച്ചും കൊണ്ട
ഞ്ചിതശോഭം പൊന്നുണ്ണി.


അങ്ങനെ അമ്മയ്ക്ക്‌ ഉണ്ണിയെ കിട്ടി. പൂതമോ, പാവം!


യാത്രതിരിച്ചിടുമുണ്ണിയെ വാരിയെ
ടുത്തു പുണര്‍ന്നാ മൂര്‍ദ്ധാവിങ്കല്‍
പലവുരു ചുംബിച്ചത്തുറുകണ്ണാല്‍
പ്പാവം കണ്ണീര്‍ച്ചോല ചൊരിഞ്ഞും
വീര്‍പ്പാല്‍ വായടയാതേകണ്ടും
നില്‍പൊരു പൂതത്തോടു പറഞ്ഞാ
ളപ്പോളാര്‍ദ്രഹൃദന്തരയായി
ട്ടഞ്ചിതഹസിതം പെറ്റോരമ്മ:
'മകരക്കൊയ്ത്തു കഴിഞ്ഞിട്ടെങ്ങടെ
കണ്ടമുണങ്ങിപ്പൂട്ടുങ്കാലം
കളമക്കതിര്‍മണി കളമതിലൂക്കന്‍
പൊന്നിന്‍കുന്നുകള്‍ തീര്‍ക്കുംകാലം
വന്നുമടങ്ങണമാണ്ടുകള്‍തോറും
പൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിതസൗഖ്യമുദിക്കാന്‍.'
പൂത'മതങ്ങനെതന്നേ'യെന്നു
പറഞ്ഞു മറഞ്ഞിട്ടാണ്ടോടാണ്ടുകള്‍
മകരകൊയ്ത്തു കഴിഞ്ഞാലിപ്പോള്‍
പോന്നുവരുന്നൂ വീടുകള്‍തോറും.
ഉണ്ണി പിറന്നൊരു വീടേതെന്നു
തിരഞ്ഞുപിടിക്കണമതു ചോദിക്കാന്‍
വിട്ടും പോയി പറഞ്ഞതുമില്ലതു
നങ്ങേലിക്കു മറന്നതുകൊണ്ടോ,
കണ്ടാല്‍ത്തന്റെ കിടാവിനെ വീണ്ടും
കൊണ്ടോടിപ്പോമെന്നു ഭയന്നോ
തിട്ടമതാര്‍ക്കറിയാ;മതുമൂലം
തിങ്ങിത്തിങ്ങിവരുന്നൊരു കൗതുക
മങ്ങനെകൂടീട്ടിവിടിവിടെത്തന
തുണ്ണിയിരിപ്പെന്നോരോ വീട്ടിലു
മങ്ങു കളിച്ചുകരേറിത്തുള്ളി
ത്തുള്ളിമറിഞ്ഞൊടുവങ്ങേലെന്നുട
നവിടേക്കോടിപ്പോണൂ പൂതം.
ഉണ്ണിയെ വേണോ, ഉണ്ണിയെ വേണോ
ആളുകളിങ്ങനെയെങ്ങും ചോദിച്ചാ
ടിപ്പിപ്പൂ പാവത്തെപ്പല
പാടുമതിന്റെ മിടിക്കും കരളിന്‍
താളക്കുത്തിനു തുടികൊട്ടുന്നൂ
തേങ്ങലിനൊത്തക്കുഴല്‍വിളി കേള്‍പ്പൂ.

കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍
ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍
അയ്യയ്യാ വരവമ്പിളിപ്പൂങ്കല
മെയ്യിലണിഞ്ഞ കരിമ്പൂതം


മഴച്ചൊല്ലുകൾ


1.മഴ ഇല്ലാഞ്ഞാല്‍ മരങ്ങള്‍ ഉണങ്ങും
2.മഴ നനയാതെ പുഴയില്‍ ചാടി
3.മഴ നിന്നാലും മരം പെയ്യും
4.മഴ പെയ്താല്‍ പുഴയറിയും
5.മഴ പെയ്താല്‍ നിറയാത്തത് കോരി ഒഴിച്ചാല്‍ നിറയുമോ?
6.മഴയുമില്ല വിളയുമില്ല
7.മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ?
8.മവയൊന്നു പെയ്താല്‍ മരമേഴുപെയ്യും
9.മഴ വീണാല്‍ സഹിക്കാം മാനം വീണാലോ?
10.മാക്രി കരഞ്ഞാല്‍ മഴ പെയ്യുമോ?
11.മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല
12.തിരുവാതിര ഞാറ്റില്‍ അമൃതമഴ
13.തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും
14.കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല് മുളയ്ക്കും
15.മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും
16.ആയിരം വെയിലാകാം അര മഴ വയ്യ
17.ഇടവത്തിൽ മഴ ഇടവഴി നീളെ
18പെരുമഴ പെയ്താൽ കുളിരില്ല
 

No comments:

Post a Comment