Monday 17 September 2018

കുട്ടികളുടെ ആഘോഷങ്ങൾ ഇല്ലാതാകില്ല; സ്കൂള്‍ കലോത്സവം ആലപ്പുഴയില്‍

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ നടക്കുമെന്നു മന്ത്രി സി. രവീന്ദ്രനാഥ്. കായികമേള ഒക്ടോബറില്‍ തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറില്‍ കണ്ണൂരിലും സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ അവസാനം കൊല്ലത്തും നടക്കുമെന്നു മന്ത്രി അറിയിച്ചു. എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങള്‍ ഒഴിവാക്കി. കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മേളകള്‍ ഒഴിവാക്കാന്‍ സർക്കാർ നിശ്ചയിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ ഉൾപ്പെടെ എതിർപ്പുയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.
കലോത്സവത്തിന്റെ തീയതികള്‍ നാളെ ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. ചെറിയ മാറ്റങ്ങളോടെ കഴിഞ്ഞ വര്‍ഷം നടത്തിയ എല്ലാ മത്സര ഇനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടാവും കലോത്സവം നടത്തുകയെന്നും മന്ത്രി പറഞ്ഞു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയെന്നു കരുതി മത്സരാർഥികൾക്കു പ്രയാസമുണ്ടാകില്ല. വിദ്യാർഥികൾക്കു സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവസരവുമുണ്ടാകും. മേളകളിൽ ഭക്ഷണം കുടുംബശ്രീ വഴി നൽകും‌. ഗ്രേസ് മാർക്കിനു നിലവിലെ മാനദണ്ഡം ഉപയോഗിക്കും. മത്സരം രാത്രിയി‌ലേക്കു നീളുന്നത് ഒഴിവാക്കും. എൽപി, യുപി വിഭാഗത്തിൽ സ്കൂൾ തലത്തിൽ വരെ മത്സരങ്ങൾ നടത്തും. ഓണറേറിയം ഒഴിവാക്കണമെന്നു കായിക അധ്യാപകർ സർക്കാരിനോട് ആവശ്യപ്പെട്ടതു പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

1 comment: